‘ദിലീപ് വിളിച്ചു, മഞ്ജുവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു’

മഞ്ജു വാര്യരും സംഘവും ഉത്തരേന്ത്യയിൽ പ്രളയത്തിൽ അകപ്പെട്ട സംഭവം തന്നെ വിളിച്ചറിയിക്കുന്നത് നടൻ ദിലീപെന്ന് ഹൈബി ഈഡൻ എംപി. മഞ്ജുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ദിലീപ് അവശ്യപ്പെട്ടതായും ഹൈബി ഫേസ്ബുക്കിൽ കുറിച്ചു.
കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലിൽ നിന്നുള്ള എം പിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.
നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം.
അതേസമയം, മഞ്ജുവിനേയും സംഘത്തേയും രക്ഷപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ ഹിമാചൽ പ്രദേശിലെ ഛത്രുവിൽ കഴിയുന്ന സംഘം സുരക്ഷിതരാണെന്നാണ് വിവരം. ഇവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകി. സംഘത്തെ മണാലിയിലേക്ക് മാറ്റാനുള്ള നടപടികളും തുടങ്ങി.
Read more:‘ഭക്ഷണം തീർന്നു കൊണ്ടിരിക്കുകയാണ്; ഇന്ന് വിളിച്ചിട്ട് കിട്ടിയില്ല’: മധു വാര്യർ ട്വന്റിഫോറിനോട്
സനിൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഛത്രുവിൽ എത്തിയതായിരുന്നു മഞ്ജുവും സംഘവും. ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം മഞ്ജു ഉൾപ്പെടെയുള്ളവർ ഛത്രുവിൽ കുടുങ്ങുകയായിരുന്നു. മഞ്ജുവും സംഘവും ഛത്രുവിൽ എത്തിയിട്ട് മൂന്നാഴ്ചയായി. പ്രളയത്തിൽ അകപ്പെട്ടതായി സഹോദരൻ മധു വാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ മഞ്ജു അറിയിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here