കശ്മീരിയോട് ‘മോദി സിന്ദാബാദ്’ എന്ന് മുദ്രാവാക്യം; ശേഷം അമേരിക്കയിലെ ഇന്ത്യക്കാരനായ യുവാവിന്റെ മാപ്പപേക്ഷ: വീഡിയോ
കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിൻ്റെ ആഹ്ലാദത്തിൽ അമേരിക്കയിൽ വെച്ച് കശ്മീരിയെ പ്രകോപിപ്പിച്ച ഇന്ത്യൻ യുവാവിന് എട്ടിൻ്റെ പണി. പ്രകോപനം ചോദ്യം ചെയ്ത കശ്മീരിയോട് നിരുപാധികം മാപ്പു പറയേണ്ട അവസ്ഥയാണ് യുവാവിനുണ്ടായത്. ഇദ്ദേഹം മാപ്പപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
അമേരിക്കയിലെ ഒരു ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന റോബിൻ കുമാർ എന്ന യുവാവാണ് ‘രാജ്യം മാറിപ്പോയതി’ൻ്റെ പേരിൽ പുലിവാലു പിടിച്ചത്. കശ്മീരി സ്വദേശി തന്നെയാണ് വീഡിയോ പുറത്തു വിട്ടത്. ‘റോബിൻ കുമാർ എന്ന ഇദ്ദേഹം ഞാൻ കശ്മീരിയാണെന്നറിഞ്ഞപ്പോൾ എൻ്റെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി ‘മോദി സിന്ദാബാദ്’ എന്നു പറഞ്ഞു. കശ്മീരികളെ വേർതിരിച്ച് കാണുകയാണിയാൾ. ഇപ്പോൾ അദ്ദേഹം മാപ്പു പറയാൻ ആഗ്രഹിക്കുന്നു’- ഇത്രയുമാണ് കശ്മീർ സ്വദേശി ആമുഖമെന്ന നിലയിൽ വീഡിയോയിലൂടെ പറയുന്നത്.
സാവധാനത്തിൽ മാപ്പപേക്ഷിക്കാൻ ശ്രമിക്കുന്ന യുവാവിനോട് ക്യാമറയിലേക്ക് നോക്കി മാപ്പു പറയാൻ അദ്ദേഹം ആവശ്യപ്പെടുന്നു. ഇനി എപ്പോഴെങ്കിലും മോദി സിന്ദാബാദ് എന്ന് നീ പറയുമോ എന്ന അദ്ദേഹത്തിൻ്റെ ചോദ്യത്തിന് ഇനി പറയില്ലെന്ന് റോബിൻ കുമാർ മറുപടി നൽകുന്നു. ‘മോദി സിന്ദാബാദ് എന്നു പറയുന്നതു കൊണ്ട് നിങ്ങൾക്കെന്താണ് നേട്ടം? കശ്മീരികളെ കൊന്നാൽ നിങ്ങൾക്ക് സന്തോഷമാകുമോ?’ എന്നും അദ്ദേഹം ചോദിക്കുന്നു. ഇവിടെ നിങ്ങൾ ന്യൂനപക്ഷമാണെന്നും എന്നിട്ടും നിങ്ങൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ സംസാരിക്കുന്നത് വിരോധാഭാസമാനെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വീഡിയോ കാണാം:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here