കാരക്കോണം മെഡിക്കല്‍ കോളേജ് കോഴക്കേസ്; സിഎസ്‌ഐ ബിഷപ്പടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്‍ ശുപാര്‍ശ

കാരക്കോണം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തില്‍ സിഎസ്‌ഐ ബിഷപ്പടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്‍ ശുപാര്‍ശ. പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ തുക തിരിച്ച് നല്‍കാനും കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. തലവരി പണം വാങ്ങിയിട്ട് സീറ്റ് നല്‍കിയില്ലെന്ന് കാണിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷന്റെ കര്‍ശന ഇടപെടല്‍.
സിഎസ്‌ഐ ബിഷപ്പ് അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തില്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സീറ്റുകള്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം പ്രവേശനം നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി. സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം, കോളെജ് മുന്‍ ഡയറക്ടര്‍ ഡോ.ബെന്നറ്റ് എബ്രഹാം, അഡ്മിനിസ്‌റ്റ്രേറീവ് ഓഫീസര്‍ പി. തങ്കരാജ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കാനാണ് ശുപാര്‍ശ.
വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ തലവരിപ്പണം തിരികെ പിടിക്കാന്‍ നടപടി വേണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ പ്രവേശനത്തിനായി സിഎസ്‌ഐ മെഡിക്കല്‍ കോളേജില്‍ കോഴ വാങ്ങുന്നുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 24 പേരാണ് പരീക്ഷ മേല്‍നോട്ട സമിതിയെ സമീപിച്ചത്. 10 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ ഇത്തരത്തില്‍ കൈപ്പറ്റിയെന്നായിരുന്നു പരാതി. ബിഷപ്പ് അടക്കമുള്ളവരുടെ ഉറപ്പിന്മേലാണ് പണം നല്‍കിയതെന്നും ഈ തുക മടക്കിവാങ്ങി നല്‍കണമെന്നും പരാതിക്കാര്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് മുന്നില്‍ ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ പ്രവേശനത്തിന് 2016 മുതല്‍ മുന്‍കൂറായി പണം വാങ്ങിയിരുന്നുവെന്ന് പരീക്ഷ മേല്‍നോട്ട സമിതിയുടെ തെളിവെടുപ്പില്‍ സമ്മതിച്ച ബിഷപ്പ് ധര്‍മ്മരാജ് റസാലം ഉള്‍പ്പെടെയുളളവര്‍, തവണകളായി തുക മടക്കി നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇത് പാലിക്കാതെ വന്നതോടെയാണ് കമ്മീഷന്റെ നടപടി ശുപാര്‍ശ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here