‘ഇത് കത്തോലിക്ക പുരുഷമേധാവിത്വം’; കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ജോസഫ് പുത്തൻപുരക്കലെ വെല്ലുവിളിച്ച് ലൂസി കളപ്പുര

ട്വന്റിഫോറിന്റെ ജനകീയകോടതിയിൽ അപവാദപ്രചാരണം നടത്തിയ വൈദികൻ ജോസഫ് പുത്തൻപുരക്കലിന് മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര. തെറ്റുകളെ ചൂണ്ടികാണിച്ചാൽ ഏത് വിധേനയും അവളെ ഇല്ലാതാക്കുന്ന കത്തോലിക്ക പുരുഷമേധാവിത്വമാണ് നടക്കുന്നതെന്ന് സിസ്റ്റർ പറഞ്ഞു. തെറ്റായ കാര്യങ്ങൾ പറഞ്ഞ് തന്നെ അപമാനിക്കുകയാണ് ജോസഫ് പുത്തൻപുരക്കൽ ചെയ്തത്. മാപ്പ് പറയാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ലൂസി കളപ്പുര പറഞ്ഞു.
തനിക്കെതിരെയുള്ള വാർത്തകൾ എവിടെ നിന്ന് കിട്ടിയെന്ന് ലൂസി പറയുന്നു. സി.ആൻജോസഫിന്റെ വകയാണോ ഇതെന്നും ലൂസി ചോദിക്കുന്നു. കുടുംബ ജീവിതത്തെക്കുറിച്ചും സ്ത്രീ പുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്ന് ജോസഫ് പുത്തൻപുരക്കലിനെ വിലയിരുത്തിയതാണ്. പരസ്യപ്പെടുത്താൻ കഴിയാത്ത കാര്യങ്ങൾ വെളിപ്പെടുത്താൻ വെല്ലുവിളിക്കുന്നതായും ലൂസി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജോസഫ് പുത്തൻപുരക്കൽ എന്ന മാന്യദേഹം, കത്തോലിക്കസഭയിലെ വൈദീകൻ, 24 ന്യൂസ് ജനകീയകോടതിയിലൂടെ പരസ്യമായി എന്നെ അപകീർത്തിപ്പെടുത്തിയിരിക്കുന്നു. ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടേയും അദ്ദേഹത്തിന്റേയും കൈവശമുണ്ട് എന്ന് വാദിച്ച് എനിക്ക് മാനഹാനി വരുത്തിയിരിക്കുന്ന നിങ്ങൾ മാപ്പ് പറയുക വേണം. ഇല്ലെങ്കിൽ പരാതിയുമായി പോകേണ്ടി വരും. ഇതാണ് സഭയിലെ നീതി. കന്യാസ്ത്രീകൾ അനങ്ങരുത്, തെറ്റുകളെ ചൂണ്ടികാണിച്ചാൽ ഏത് വിധേനയും അവളെ ഇല്ലാതാക്കുന്ന കത്തോലിക്ക പുരുഷമേധാവിത്വം. കന്യാസ്ത്രീകൾ ഭയന്ന് എന്തിനും ഈ വർഗ്ഗത്തിന് കൂട്ടുനിൽക്കുന്നു. കാര്യങ്ങൾ പുറത്ത് പറയൂ പുത്തൻപുര. എവിടുന്ന് കിട്ടി നിങ്ങൾക്കീ വാർത്തകൾ? സി.ആൻജോസഫിന്റെ വകയാണോ? എന്തായാലും കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു.പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ. വെല്ലുവിളിക്കന്നു.
Read also: ‘പിൻവാതിലിലൂടെ വരാറുള്ള പുരോഹിതരുടെ ലിസ്റ്റ് വേണോ?’; ഫാദർ നോബിളിന്റെ വായടച്ച് സിസ്റ്റർ ലൂസി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here