കായംകളത്ത് യുവാവിനെ തലയിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; രണ്ട് പ്രതികൾ കസ്റ്റഡിയിൽ

കായംകുളത്ത് ബാറിനു മുന്നിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തൻപുരയ്ക്കൽ ഷമീർഖാനെ തലയിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടുപ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം പുത്തൻകണ്ടത്തിൽ അജ്മൽ, കൊറ്റുകുളങ്ങര മേനാന്തറയിൽ സഹിൽ എന്നിവരെയാണ് സേലത്തു നിന്നും കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ് ട്രെയിനിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
പ്രതികൾക്കായുള്ള തെരച്ചിൽ സമീപ ജില്ലകളിലേക്ക് പോലീസ് വ്യാപിപ്പിച്ചിരുന്നു.
പ്രതികൾ മറ്റ് ജില്ലകളിലേക്ക് കടക്കുവാനുള്ള സാധ്യതയും മുന്നിൽകണ്ടുകൊണ്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.
Read Also : നൗഷാദ് കൊലപാതകം; രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
കായംകുളം എസ്.ഐ സുനു മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആണ് സേലത്തു നിന്നും ട്രെയിനിൽ കടക്കാൻ ശ്രമിച്ച പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് ഉച്ചയോടെ കായംകുളത്ത് എത്തിക്കും.
അതേസമയം കേസിലെ മുഖ്യപ്രതി കായംകുളം ഐക്യജംക്ഷൻ വലിയവീട്ടിൽ ഷിയാസിനെ ബുധനാഴ്ച തന്നെ പിടികൂടിയിരുന്നു. ഷിയാസിനെ വ്യാഴാഴ്ച രാമങ്കരി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here