ബസ് കണ്ടക്ടറായ അമ്മ വളർത്തിയ മകൻ; അഥർവ ഇന്ത്യൻ ജഴ്സി അണിയുമ്പോൾ വിജയിക്കുന്നത് വൈദേഹി
ശ്രീലങ്കയില്‍ നടക്കുന്ന യൂത്ത് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമായ ഒരു ഇടം കയ്യൻ സ്പിന്നറുണ്ട്. മുംബൈക്കാരൻ അഥർവ. അഥര്‍വ ശ്രീലങ്കയ്ക്ക് വണ്ടി കയറുമ്പോള്‍ മകന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാനായതിന്റെ സന്തോഷത്തില്‍ മറ്റൊരു വണ്ടിയില്‍ ടിക്കറ്റെഴുതുകയാണ് അമ്മ വൈദേഹി അങ്കോൾകർ. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു കീഴിലുള്ള ബൃഹത് മുംബൈ ഇലക്ട്രിസിറ്റി സപ്ലെ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസിലെ കണ്ടക്ടറാണ് അമ്മ വൈദേഹി.
റിസ്‌വി കോളേജിലെ രണ്ടാം വർഷ കൊമേഴ്സ് വിദ്യാർത്ഥിയായ അഥർവ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടെന്ന് കഴിഞ്ഞ ദിവസമാണ് വൈദേഹിക്ക് അറിയിപ്പു ലഭിച്ചത്. തുടർന്ന് ഇവർക്ക് ലഭിച്ചത് 40000ഓളം ആശംസാ മെസേജുകൾ. എല്ലാവരോടും നന്ദിയുണ്ടെന്ന് മാത്രമേ അഭിമാനം കൊണ്ട് കണ്ഠമിടറിയ ഈ അമ്മയ്ക്ക് പറയാനുള്ളൂ.
2010ൽ, അഥർവയ്ക്ക് 9 വയസ്സുള്ളപ്പോൾ അച്ഛൻ വിനോദ് മരണപ്പെട്ടു. കണ്ടക്ടറായിരുന്ന വിനോദ് മരണപ്പെട്ടതോടെ വൈദേഹി വീട്ടിൽ ട്യൂഷനെടുക്കാൻ തുടങ്ങി. അങ്ങനെയാണ് ആ അമ്മ കുറേക്കാലം അഥർവയെ വളർത്തിയത്. ഏറെ വൈകാതെ വൈദേഹിക്ക് ഭര്‍ത്താവ് ചെയ്തിരുന്ന കണ്ടക്ടര്‍ ജോലി ലഭിച്ചു. മാരോൾ ബസ് ഡിപ്പോയിലായിരുന്നു വൈദേഹിയ്ക്ക് പോസ്റ്റിംഗ്. കുടുംബം പോറ്റാന്‍ ബുദ്ധിമുട്ടിയ വൈദേഹി കടുത്ത ജീവിത സാഹചര്യങ്ങളിലും മകനെ വളർത്തി. അതു കൊണ്ട് തന്നെ അഥര്‍വയുടെ ഓരോ നേട്ടത്തിലും ഈ അമ്മയുടെ വിയര്‍പ്പിന്റെ നനവുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈയില്‍ നടന്ന ഒരു പരിശീലന മത്സരത്തിനിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിക്കറ്റ് വീഴ്ത്താന്‍ അഥര്‍വയ്ക്കായിട്ടുണ്ട്. അന്ന് തന്റെ കൈയ്യൊപ്പിട്ട് സച്ചിന്‍ സമ്മാനിച്ച ഗ്ലൗസ് അഥർവ ഇന്നും നിധി പോലെ സൂക്ഷിക്കുന്നു.
അച്ഛനെ മിസ് ചെയ്യാറുണ്ടെന്നും ചെറുപ്പത്തിൽ അദ്ദേഹം തനിക്ക് ക്രിക്കറ്റ് ഗിയർ വാങ്ങിത്തരുമായിരുന്നുവെന്നും അഥർവ പറയുന്നു. കഠിനാധ്വാനം ചെയ്ത് ഇന്ത്യൻ ടീമിൽ കളിക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും ഈ 18കാരൻ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here