സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്താൻ ഡൽഹി പൊലീസിന്റെ തീരുമാനം
സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്താൻ ഡൽഹി പൊലീസിന്റെ തീരുമാനം. തരൂരിനെതിരെ കൊലക്കുറ്റം ചുമത്താൻ അനുവദിക്കണമെന്ന് ഇന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. തരൂർ മാരകമായി സുനന്ദ പുഷ്‌ക്കറിനെ തുടർച്ചയായി മർദിച്ചിരുന്നതിന് തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഐപിഎൽ ഇടപാടുമായി ബന്ധപ്പെട്ട് സുനന്ദ പുഷ്‌ക്കർ സുപ്രധാന വിവരങ്ങൾ പുറത്ത് വിടാൻ വാർത്താ സമ്മേളനം നടത്താനിരിക്കെ ആയിരുന്നു അവർക്ക് ജീവൻ നഷ്ടമായതെന്നും പൊലീസ് കോടതിയെ അറിയിച്ചു.
റോസ് അവന്യു കോടതി ഉച്ചയ്ക്ക് കേസ് പരിഗണിച്ചപ്പോഴായിരുന്നു ഡൽഹി പൊലീസിന്റെ സുപ്രധാന ഇടപെടൽ. അടുത്ത നടപടികളിലേക്ക് കടക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചപ്പോഴാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്. പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കേസുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്നും പറഞ്ഞു. തുടർന്നാണ് ശശിതരൂരിനെതിരെ കൊലക്കുറ്റം ചുമത്തണം എന്ന് പൊലീസ് ആവശ്യപ്പെട്ടത്.
സുനന്ദ മരിക്കുന്ന ദിവസവും തരൂർ അവരെ ക്രൂരമായി മർദിച്ചിരുന്നു. മെഹർ തരാറിനെ കൂടാതെ കിറ്റി എന്ന് പേരുള്ള ഒരു സ്ത്രീയെക്കുറിച്ചു ഇരുവരും തുടർച്ചയായി വാഗ്വാദം ഉണ്ടായി. ഇക്കാര്യങ്ങളെല്ലാം സുനന്ദ തന്റെ സുഹ്യത്തുക്കളെ അറിയിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഐപിഎം ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ സുനന്ദക്ക് ലോകത്തെ അറിയിക്കണം ആയിരുന്നു. എന്നാൽ തരൂർ ഇതിന് അനുവദിച്ചില്ല. സുനന്ദ ഇതിനായി ദുബായിൽ വെച്ച് ശ്രമിച്ചപ്പോൾ തരൂർ അവരെ അവിടെ വച്ചും മർദിച്ചു.
അതേസമയം, പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് തരൂരിന്റെ അഭിഭാഷകൻ എതിർ വാദം ഉന്നയിച്ചില്ല. പ്രതിവാദം നടത്താൻ സമയം വേണമെന്ന തരൂരിന്റെ അഭിഭാഷകന്റെ ആവശ്യത്തെ തുടർന്ന് കോടതി കേസ് മാറ്റി വച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here