ഒന്നര വയസ്സുകാരി മരിച്ച സംഭവം; മോഹനന്‍ നായർക്കെതിരെ നരഹത്യക്ക് കേസ്
അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നരവയസുകാരി മരിച്ചെന്ന പരാതിയില്‍ നാട്ടുവൈദ്യൻ മോഹനന്‍ നായർക്കെതിരെ നരഹത്യക്ക് കേസെടുത്തു. മാരാരിക്കുളം പൊലീസാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.
പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്റെ അശാസ്ത്രീയ ചികിത്സ കൊണ്ട് മരിച്ചു എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.
മോഹനൻ നായരുടെ അശാസ്ത്രീയ ചികിത്സ തന്നെയാണ് കുട്ടിയുടെ മരണത്തിനു കാരണമായതെന്ന് കുട്ടിയെ ചികിത്സിച്ച തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ വിപിൻ വെളിപ്പെടുത്തിയിരുന്നു. കുട്ടിക്ക് ഓട്ടിസമാണെന്ന് ബന്ധുക്കളെ നാട്ടുവൈദ്യൻ തെറ്റിദ്ധരിപ്പിച്ചതായും ഡോക്ടർ വിപിൻ 24 നോട് പറഞ്ഞു. പ്രൊപ്പിയോണിക്ക് അസിഡീമിയക്ക് ചികിത്സ നല്‍കിയിട്ടില്ലെന്നും മരിച്ച കുട്ടിയെ അറിയില്ലെന്നുമാണ് വിഷയത്തില്‍ മോഹനൻ നായർ പ്രതികരിച്ചത്.
നേരത്തെ ട്വൻ്റിഫോർ ന്യൂസിലെ ജനകീയ കോടതിയിൽ ഉത്തരം മുട്ടിയ മോഹനൻ നായർ ചാനലിനെതിരെയും അവതാരകനെതിരെയും ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. ചാനൽ പരിപാടിക്കിടെ തനിക്കു നൽകിയ വെള്ളത്തിൽ മാത്രം എന്തോ ചേർത്ത് തന്നെ ഭാഗികമായി ബോധം കെടുത്തിയിരുന്നുവെന്നും പറഞ്ഞതൊന്നും സ്വബോധത്തോടെ ആയിരുന്നില്ലെന്നുമുള്ള വിചിത്ര വാദമാണ് മോഹനൻ നായർ ഉന്നയിച്ചത്. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയായിരുന്നു മോഹനൻ നായരുടെ ആരോപണം. തുടർന്ന് ജനകീയ കോടതി സംപ്രേഷണം ചെയ്യരുതെന്നാവശ്യപ്പെട്ട് മോഹനൻ നായരുടെ അഡ്വക്കറ്റ് എന്നവകാശപ്പെട്ട ഒരാൾ ട്വൻ്റിഫോറിൽ വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here