‘ലവ് ആക്ഷൻ ഡ്രാമ’യെ മനപൂർവ്വം തകർക്കാൻ ശ്രമിക്കുന്നു; സ്ക്രീൻ ഷോട്ടുകളടക്കം ആരോപണവുമായി അജു വർഗീസ്
നിവിൻ പോളി-നയൻ താര ജോഡി ആദ്യമായി ഒരുമിക്കുന്ന മലയാള ചിത്രം ‘ലവ് ആക്ഷൻ ഡ്രാമ’യ്ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്ന് ചിത്രത്തിൻ്റെ നിർമ്മാതാവും നടനുമായ അജു വർഗീസ്. ബുക്ക്‌മൈഷോയിൽ മൂന്നു പേർ എഴുതിയിരിക്കുന്ന റിവ്യൂ സ്ക്രീൻ ഷോട്ടുകൾ പങ്കു വെച്ചു കൊണ്ടാണ് അജു ആരോപണം ഉന്നയിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അജു രംഗത്തെത്തിയത്.
Read Also: ഓണച്ചിത്രങ്ങൾ ബോക്സോഫീസ് തകർക്കും; പ്രധാന മത്സരം ഇട്ടിമാണിയും ലവ് ആക്ഷൻ ഡ്രാമയും തമ്മിൽ
റോബിൻ, റെനിൽ, സഫ്നാസ് എന്നീ പേരുകളിലുള്ള മൂന്നു പേരുടെ റിവ്യൂകളാണ് സ്ക്രീൻ ഷോട്ടിലുള്ളത്. മൂവരും നൽകിയിരിക്കുന്നത് 30 ശതമാനം റേറ്റിംഗ് ആണ്. പക്ഷേ, മൂന്ന് റിവ്യൂവിൻ്റെയും കുറിപ്പ് ഒരു പോലെയാണ്. കോപ്പി-പേസ്റ്റ് എന്ന് നിസ്സംശയം പറയാവുന്ന ഈ റിവ്യൂകൾ ആസൂത്രിതമായി ചിത്രത്തെ തകർക്കാനുള്ള നീക്കമാണെന്നാണ് അജു പറയുന്നത്. ആദ്യ പകുതി നന്നായിരുന്നെന്നും രണ്ടാം പകുതി വളരെ മോശമാണെന്നുമാണ് റിവ്യൂകളിൽ കുറിച്ചിരിക്കുന്നത്.
‘? fake/ degrade on purpose BookMyShow reviews ?
വേറെ വേറെ ഐഡി പക്ഷെ ഓരോ വാക്കും
ഫോട്ടോസ്റ്റാറ്, ഒരമ്മ പെറ്റ മക്കൾ!!!
So my dear
Sonu, Munnu and Sunnu
കൊള്ളാം മക്കളെ കൊള്ളാം. സാരമില്ല പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ ഇരിക്കുന്നതെ ഉള്ളു.’- സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചു കൊണ്ട് അജു കുറിച്ചു.
ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ വടക്കു നോക്കി യന്ത്രത്തിലെ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളായ തളത്തിൽ ദിനേശനും ശോഭയും ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ്. നിവിൻ പോളി തളത്തിൽ ദിനേശൻ ആകുമ്പോൾ ശോഭയായിട്ടാണ് നയൻ താര എത്തുന്നത്.
Read Also: ‘സ്റ്റാർ ആക്ഷൻ കട്ട്, ഇതിൽ ഏതാണ് മനസ്സിലാവാത്തത്?’; ധ്യാൻ ശ്രീനിവാസനെ ട്രോളി അജു വർഗീസ്
നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. ഒമ്പത് വർഷങ്ങൾക്ക് ശേഷം മലർവാടി ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭഗത് മാനുവൽ, അജു വർഗീസ്, ഹരികൃഷ്ണൻ, ദീപക് പറമ്പേൽ, ശ്രീനിവാസൻ, മല്ലിക സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം- ഷാന്‍ റഹ്മാന്‍, ഛായാഗ്രാഹണം- ജോമോന്‍ ടി ജോണ്‍, റോബി വര്‍ഗീസ് രാജ്. എഡിറ്റിങ്- വിവേക് ഹര്‍ഷന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here