അഭയ കേസ്; കൂറ് മാറ്റത്തെ തുടർന്ന് ഇന്ന് വിസ്തരിക്കേണ്ടിയിരുന്ന സാക്ഷിയെ സിബിഐ ഒഴിവാക്കി
സിസ്റ്റർ അഭയ കേസിൽ വിചാരണ മുടങ്ങി. കൂറ് മാറ്റത്തെ തുടർന്ന് ഇന്ന് വിസ്തരിക്കേണ്ടിയിരുന്ന സാക്ഷിയെ ഒഴിവാക്കുന്നതായി സിബിഐ കോടതിയെ അറിയിച്ചു. മുപ്പത്തിയാറാം സാക്ഷിയായിരുന്ന സിസ്റ്റർ വിനീതയെയാണ് ഒഴിവാക്കിയത്.
വിചാരണ ആരംഭിച്ച ആഗസ്റ്റ് 26 മുതൽ ഇന്നലെ വരെ വിസ്തരിച്ചത് 11 സാക്ഷികളെ. ഏഴു സാക്ഷികൾ പ്രതികൾക്കെതിരെ സിബിഐക്ക് നൽകിയ മൊഴിയിൽ ഉറച്ചുനിന്നു. മുഖ്യ സാക്ഷിയായ രാജു ഏലിയാസ് കോടതിയിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ സിബിഐയെ ഞെട്ടിച്ചുകൊണ്ട് 4 സാക്ഷികൾ കൂറ് മാറി. തുടർച്ചയായി സാക്ഷികൾ കൂറ് മാറുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തലിന് പിന്നാലെയാണ് ഇന്ന് വിസ്തരിക്കേണ്ട സാക്ഷിയെ കേസിൽ നിന്ന് ഒഴിവാക്കുന്നതായി സിബിഐ അറിയിച്ചത്. സിബിഐ പ്രോസിക്യൂട്ടറുടെ വിവേചനാധികാരം ഉപയോഗിച്ചായിരുന്നു തീരുമാനം. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ഇത് അംഗീകരിച്ചു.
Read Also : സിസ്റ്റർ അഭയ കേസിന്റെ വിചാരണവേളയിൽ വീണ്ടും സാക്ഷിയുടെ കൂറുമാറ്റം
36 ആം സാക്ഷിയായിരുന്ന സിസ്റ്റർ വിനീതയെയാണ് ഇന്ന് വിസ്തരിക്കേണ്ടിയിരുന്നത്. കൂറ് മാറ്റത്തിനുള്ള സാധ്യത കണക്കിലെടുത്താണ് സിസ്റ്റർ വിനീതയെ ഒഴിവാക്കിയതെന്നാണ് സൂചന. ഓണം അവധി ആയതിനാൽ സെപ്റ്റംബർ 16നാണു ഇനി വിചാരണ വീണ്ടും ആരംഭിക്കുക. കൂടുതൽ പ്രതികൾ കൂറ് മാറാൻ സാധ്യതയുള്ളതിനാൽ പ്രധാന സാക്ഷികളെ മാത്രം വിസ്തരിച്ചാൽ മതിയെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here