Advertisement

മലയാളികൾ ‘മെത്തേഡ് ആക്ടിംഗി’ൽ വിസ്മയിക്കാൻ തുടങ്ങിയിട്ട് 48 വർഷങ്ങൾ; 68ആം വയസ്സിന്റെ ചെറുപ്പത്തിൽ മമ്മൂട്ടിക്കിന്ന് പിറന്നാൾ

September 7, 2019
Google News 2 minutes Read

48 വർഷം. അര നൂറ്റാണ്ടോളമായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി എന്ന നടൻ. ‘അനുഭവങ്ങൾ പാളിച്ചകൾ’ മുതൽ ‘ഉണ്ട’ വരെ മമ്മൂട്ടി വെള്ളിത്തിരയിലെത്തിച്ചത് ഒരു കൂട്ടം അവിസ്മരണീയ കഥാപാത്രങ്ങളെയാണ്. കാലാന്തരത്തിൽ മമ്മൂട്ടി എന്ന നടനു മുകളിൽ മമ്മൂട്ടി എന്ന താരം വളരുകയും താരാരധകർക്കായി ചില സിനിമകളിൽ അഭിനയിക്കേണ്ടി വരികയും ചെയ്തു എന്നത് സത്യമാണെങ്കിലും തൻ്റെ ഉള്ളിലെ നടൻ മരിച്ചു പോകരുതെന്ന വാശി അദ്ദേഹത്തിനുണ്ട്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് പേരൻപും ഉണ്ടയും.

വോയിസ് മോഡുലേഷൻ, ഭാഷാ ശൈലി, ഡയലോഗ് ഡെലിവറി എന്നീ മൂന്നു മേഖലകളിൽ മമ്മൂട്ടിയെ വെല്ലാൻ ഇന്ത്യൻ സിനിമയിൽ അരെങ്കിലുമുണ്ടോ എന്ന് മഷിയിട്ടു നോക്കണം. പ്രത്യേകിച്ചും വോയിസ് മോഡുലേഷനിൽ മമ്മൂട്ടി എന്ന നടൻ മറ്റുള്ളവരെ കാതങ്ങളോളം പിന്നിലാക്കുന്നു. ബാബസാഹിബ് അംബേദ്കർ, ദളപതി, യാത്ര, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, ധർതിപുത്ര തുടങ്ങിയ മറുഭാഷാ സിനിമകളിൽ പോലും സ്വയം ഡബ് ചെയ്തും ആ ഡബ്ബിംഗിൽ ഒരു പിഴവ് പോലും വരുത്താതെയും മമ്മൂട്ടി ചെയ്തു വെച്ചത് പാൻ ഇന്ത്യൻ ആക്ടർ എന്ന സങ്കല്പത്തിൻ്റെ ബെഞ്ച്മാർക്കാണ്.

ഒരു കഥാപാത്രമാകുമ്പോൾ ആ കഥാപാത്രം മാത്രമാകുന്ന മെത്തേഡ് ആക്ടിംഗ് അതിൻ്റെ പൂർണാർത്ഥത്തിൽ ഫലിപ്പിച്ച നടനായിരുന്നു മമ്മൂട്ടി. അദ്ദേഹത്തെ ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകരിൽ ഒരാൾ അടൂർ ഗോപാലകൃഷ്ണനായിരുന്നു. മതിലുകളിലെ ബഷീറും വിധേയനിലെ ഭാസ്കരപട്ടേലറും മമ്മൂട്ടി എന്ന നടൻ്റെ ഫിലിമോഗ്രാഫിയിൽ ഒരുപാട് ഉയരെ നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു. ‘നിണ്ടെ ഭാര്യ സുന്ദറിയാണോടാ’ എന്ന് കന്നഡ കലർന്ന മലയാളത്തിൽ തൊമ്മിയോട് ചോദിക്കുന്ന ഭാസ്കര പട്ടേലർ, ആ ചോദ്യം പൂർത്തിയാക്കുന്നത് ഒരു ചിരിയോടെയാണ്. വില്ലത്തരത്തിൻ്റെ വൃത്തികെട്ട ചിരി. ആ ചിരിയിൽ നിന്നുള്ള ഒരു പാരഡിം ഷിഫ്റ്റാണ് മതിലുകളിലെ ബഷീറിൻ്റെ ചിരി. നാരായണിയുടെ ശബ്ദത്തോടും പൊലീസുകാരോടും റോസാപ്പൂവിനോടു പോലും ചിരിക്കുന്ന ബഷീർ നിഷ്കളങ്കതയുടെയും സ്നേഹത്തിൻ്റെയും ആൾരൂപമായിരുന്നു.

തനിയാവർത്തനത്തിലെ ബാലൻ മാഷും സൂര്യമാനസത്തിലെ പുട്ടുറുമീസും പേരൻപിലെ അമുദവനും മൃഗയയിലെ വാറുണ്ണിയുമൊക്കെ നിസ്സഹായതയിൽ വിറങ്ങലിച്ച കഥാപാത്രങ്ങളായിരുന്നു. ആ കഥാപാത്രങ്ങളുടെയൊക്കെ റേഞ്ച് അങ്ങനെ തന്നെ മനസ്സിലാക്കുകയും അണുവിട തെറ്റാതെ അവയെയൊക്കെ വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തു എന്നത് ചെറിയ കാര്യമല്ല. വോയിസ് മോഡുലേഷനിലൂടെയും വൈകാരികമായ ഭാവ ചലനങ്ങളിലൂടെയും ഇവരൊക്കെ നമുക്കു മുന്നിൽ നിറഞ്ഞാടിയപ്പോൾ കണ്ണു നിറയാത്ത എത്ര പേരുണ്ടാവും?

നേരത്തെ പറഞ്ഞ ഭാസ്കര പട്ടേലറിനൊപ്പം ‘പാലേരിമാണിക്യം’ എന്ന സിനിമയിലെ വാരിയംകുന്നത് കുഞ്ഞഹമദ് ഹാജിയും വില്ലൻ റോളുകൾക്കുള്ള പാഠപുസ്തകമാണ്. രണ്ടു പേരുടെയും സ്വഭാവവും ജന്മി-കുടിയാൻ ചർച്ചയുമൊക്കെ ഇരു സിനിമകളിലും സാമ്യമുള്ളതാണെങ്കിലും രണ്ട് കഥാപാത്രങ്ങളും രണ്ട് തരത്തിൽ അവതരിപ്പിച്ചു എന്നത് മാത്രമല്ല, രണ്ടും വില്ലനിസത്തിൻ്റെ പകരം വെക്കാനാവാത്ത ഉദാഹരണങ്ങളായി കാലങ്ങൾക്കപ്പുറം നിലനിൽക്കുന്നു എന്നതും കൂടിയാണ് മമ്മൂട്ടി എന്ന നടൻ്റെ ശേഷിപ്പ്.

ഐവി ശശിയാണ് താരമെന്ന നിലയിൽ മമ്മൂട്ടിയെ നന്നായി ഉപയോഗിച്ചത്. ഇൻസ്പക്ടർ ബൽറാം, മൃഗയ, മുക്തി, 1921, അടിമകൾ ഉടമകൾ, ആവനാഴി, അതിരാത്രം തുടങ്ങിയ സിനിമകളിലൂടെ മമ്മൂട്ടിയിലെ താരത്തെ വളർത്തി ഒരു സൂപ്പർ സ്റ്റാർ ആക്കിയത് ഐവി ശശിയായിരുന്നു. ധ്രുവം, കുട്ടേട്ടൻ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, മഹായാനം, കൗരവർ, നായർ സാബ് തുടങ്ങിയ സിനിമകൾക്കൊപ്പം മമ്മൂട്ടിയുടെ സ്റ്റാർഡത്തിനു തുടക്കമിട്ട ന്യൂഡൽഹി എന്നീ ചിത്രങ്ങളൊരുക്കിയ ജോഷിയും മമ്മൂട്ടിയുടെ വളർച്ചയിൽ ചെറുതല്ലാത്ത പങ്കു വഹിച്ചു.

പഴശ്ശിരാജ, ഒരു വടക്കൻ വീരഗാഥ, ഉത്തരം, സുകൃതം, അടിയൊഴുക്കുകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ എംടി വാസുദേവൻ നായരാണ് മമ്മൂട്ടിയിലെ നടനെ അടൂരിനു ശേഷം പരുവപ്പെടുത്തിയത്. എസ്എൻ സ്വാമി-കെ മധു, രഞ്ജിത്, സലിം അഹ്മദ്, ഹരിഹരൻ, ശ്യാമപ്രസാദ്, ബ്ലെസ്സി, കമൽ, ടി വി ചന്ദ്രൻ, ലോഹിതദാസ്, കെജി ജോർജ്, ലാൽ ജോസ്, ഫാസിൽ, സത്യൻ അന്തിക്കാട്, ജയരാജ്, ഭരതൻ, പദ്മരാജൻ, പിജി വിശ്വംഭരൻ, ബാലു മഹേന്ദ്ര തുടങ്ങിയവരൊക്കെ മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുള്ള സംവിധായകരാണ്.

ഹാപ്പി ബർത്ത്ഡേ മമ്മുക്ക

(ഇതിനൊപ്പം അരുൺ രവീന്ദ്രൻ മൂവി സ്ട്രീറ്റ് ഗ്രൂപ്പിലെഴുതിയ കുറിപ്പ് കൂടി ചേർക്കുന്നു)

മമ്മൂട്ടി എന്ന നിരീക്ഷകന്‍

പേരന്‍പ് എന്ന ചിത്രത്തിന്റെ കേരള പ്രീമിയര്‍വേളയില്‍ മമ്മൂട്ടി നടത്തിയ മറുപടി പ്രസംഗത്തിലെ വാക്കുകള്‍ രസകരമായിരുന്നു… മമ്മൂട്ടിയെ തിരിച്ചു തരാന്‍ തമിഴ് സംവിധായകനായ റാം വേണ്ടി വന്നുവെന്നായിരുന്നു മലയാളി സംവിധായകരുടെ വാക്കുകളുടെ കാതല്‍… തന്നെ വാനോളം പുകഴ്ത്തിയ സംവിധായകരുടെ പ്രസംഗങ്ങള്‍ക്കു ശേഷം മമ്മൂട്ടി പറഞ്ഞു, ഞാനിവിടെ വെറുതെ നടക്കുമ്പോഴല്ല റാം എന്നെ വിളിച്ചു കൊണ്ടു പോയി അഭിനയിപ്പിച്ചത്. നിങ്ങള്‍ ഇവിടെ എനിക്കു തന്ന ക്യാരക്റ്ററുകള്‍ അവതരിപ്പിച്ചതു കണ്ടതിനാലാണ്… മമ്മൂട്ടിയുടെ വാക്കുകള്‍ പ്രധാനമാണ്…കാഴ്ചക്കാരെ വികാരാധീനരാക്കുന്ന ഒരു മറുപടിയാണത്.

ഇത്തരം പ്രസംഗങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഒന്നിലധികം തവണ കേട്ടിട്ടുണ്ട്… അതിലൊന്ന് എഷ്യാനെറ്റ് അവാര്‍ഡില്‍ എംടിയെ ആദരിക്കുമ്പോഴാണ്… പൊതുവെ അഹങ്കാരിയായി കരുതപ്പെടുന്ന മമ്മൂട്ടി വളരെയധികം വിനയാന്വിതനും വികാരവാനുമായാണു പ്രസംഗിച്ചത്. തന്റെ എല്ലാ ഗുരുദക്ഷിണയും കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിലൂടെ എംടിക്കു മുന്നില്‍ അര്‍പ്പിക്കുന്നു(ഇതായിരിക്കില്ല ശരിക്കു പറഞ്ഞ വാക്കുകള്‍.. എങ്കിലും അര്‍ത്ഥം ഇതാണ്).

അതേ പോലെ മഹാരാജാസ് കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലാണെന്നു തോന്നുന്നു, അല്ലെങ്കില്‍ ഡോ.ലീലാവതി ടീച്ചറുടെ നവതിയാഘോഷത്തിലോ, ടീച്ചര്‍ തന്റെ ഉച്ഛാരണത്തെ ശരിയാക്കിയതിനെ കുറിച്ച് സോദാഹരണം അദ്ദേഹം സംസാരിക്കുകയുണ്ടായി… ‘വൈസ്രവണന്‍’ എന്നു പറഞ്ഞപ്പോള്‍ ‘വൈശ്രവണ’നാണെന്നും അതിലെ ‘ശ’യ്ക്ക് സ്‌ട്രെസ്സ് കൊടുക്കേണ്ടതിനെപ്പറ്റി ടീച്ചര്‍ വ്യക്തമാക്കിയതിനെപ്പറ്റി അദ്ദേഹം ഓര്‍ത്തു പറഞ്ഞു… ഇന്നു മലയാളം ഏറ്റവും നന്നായി ഉച്ഛരിക്കണമെന്ന് ശഠിക്കുന്ന നടന്മാരില്‍ ഒന്നാമന്‍ മമ്മൂട്ടിയാണ് എന്നു തോന്നുന്നു. സദസിന്റെ വികാരമറിഞ്ഞ് സ്വാഭാവികമായി പ്രതികരിക്കാനുള്ള മമ്മൂട്ടിയുടെ നിരീക്ഷണപാടവം അനന്യമാണെന്നാണു പറഞ്ഞു വന്നത്.

അദ്ദേഹത്തിന്റെ നടനവൈഭവം കാണാന്‍ പേരന്‍പ് കാണണമെന്ന് നിര്‍ബന്ധമില്ല… പേരന്‍പിനെ തനിയാവര്‍ത്തനവും ഭൂതക്കണ്ണാടിയുമായി പലരും താരതമ്യപ്പെടുത്തിക്കണ്ടു… ക്യാരക്റ്ററിന്റെ കാര്യത്തില്‍ ശരിയായിരിക്കാം… പക്ഷേ എല്ലാ സിനിമകളിലും മമ്മൂട്ടി ഇതു തന്നെ ചെയ്യുന്നുണ്ട്… മമ്മൂട്ടി എന്ന നടന്റെ ജീവിതത്തിലെ നിരീക്ഷണ പാടവം തന്നെയാണ് പലപ്പോഴും മികച്ച കഥാപാത്രപൂര്‍ണതയ്ക്ക് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാവുക.

നടന്‍ പൃഥ്വിരാജ് വണ്‍വേടിക്കറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ പറഞ്ഞ ഒരു കാര്യമുണ്ട്, മമ്മൂട്ടി ആരാധകരെ കൈകാര്യം ചെയ്യുന്ന രീതി. കൂളിംഗ് ഗ്ലാസ് ഇട്ട് വെളുക്കെ ചിരിച്ച് അദ്ദേഹം ഇടയ്ക്ക് കൈപൊക്കി കാണിക്കും… സത്യസന്ധമായി പറഞ്ഞാല്‍ ഇതൊരു കണ്‍കെട്ടു വിദ്യയാണ്. കൂടിനില്‍ക്കുന്നവരില്‍ ആരെയും പരിചയമില്ല, എന്നാല്‍ അദ്ദേഹം അവരെ ഗൗനിക്കുന്നുണ്ട് എന്ന് ഓരോരുത്തര്‍ക്കും തോന്നും.. അത് ഉറപ്പിക്കുന്നതാണ് ഇടയ്ക്കിടെയുള്ള ആ കൈപൊക്കി കാണിക്കല്‍, ഇവിടെ അദ്ദേഹം ആരെയും നിരാശപ്പെടുത്തുന്നില്ല… കൂളിംഗ് ഗ്ലാസ് ധരിച്ച് നില്‍ക്കുമ്പോള്‍ അടുത്തുള്ളവരെ പോലും അദ്ദേഹം സ്റ്റഡി ചെയ്യുന്നുണ്ട്. വെറുതേ ഒരു പ്ലെയിന്‍ കണ്ണട ധരിച്ച് ആള്‍ക്കൂട്ടത്തില്‍ നിന്നാല്‍പ്പോലും നാം തൊട്ടടുത്തുള്ളവരെ ഇമയനക്കി ശ്രദ്ധിക്കുന്നത് അവര്‍ മനസിലാക്കില്ല, കാരണം അവരെ സംബന്ധിച്ച് നാം നേരേ വിദൂരതയിലേക്കാണു നോക്കുന്നത്.

മമ്മൂട്ടി ഏറ്റവും കൂടുതല്‍ പഴി കേട്ടിട്ടുള്ളതും കൂളിംഗ് ഗ്ലാസിന്റെ പേരിലായിരിക്കും. അതേ കൂളിംഗ് ഗ്ലാസ് നിര്‍ണായകമായ രാജമാണിക്യം എന്ന സിനിമയില്‍ നടത്തിയ പ്രകടനവും ശ്രദ്ധേയം. അതിലെ ലൗഡായ കോമഡിരംഗങ്ങള്‍ ഒരു പ്രത്യേക രംഗത്തിലേക്കുള്ള കൂട്ടിക്കൊണ്ടുവരലാണ്. ഒരു നടന്റെ കണ്ണാണ് അഭിനയത്തില്‍ നിര്‍ണായകം. ഒന്നോര്‍ത്തു നോക്കൂ… മമ്മൂട്ടിയുടെ ഏതു പ്രകടനമാണ് ഏറ്റവും ക്ലിക്കായിട്ടുള്ളത്, വളരെയധികം സ്‌നേഹാദരവുകള്‍ അനുഭവിച്ച പ്രോട്ടഗണിസ്റ്റ് ഒരു നിര്‍ണായക ഘട്ടത്തില്‍ എല്ലാം നഷ്ടപ്പെട്ടവന്റെ, എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ടവന്റെ വേദന. ശേഷം ആ മറനീക്കി പുറത്തു വരുമ്പോഴുള്ള വേദനയില്‍ കുതിര്‍ന്ന, ഗദ്ഗദകണ്ഠനായി പറയുന്ന ഡയലോഗുകൾ അദ്ദേഹം അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും കാണാം.

മമ്മൂട്ടിയെ മലയാളിയുടെ വല്യേട്ടനായി സങ്കല്‍പ്പിച്ചു കൊണ്ടുള്ള ഒരു സ്റ്റഡി മുമ്പ് ഒരു മാഗസിന്‍ നടത്തിയിരുന്നു. മോഹന്‍ ലാല്‍ അല്‍പ്പം കുസൃതിക്കാരനായ മലയാളിയായും. ഇതിന്റെ അടിസ്ഥാനം വിങ്ങുന്ന ഹൃദയത്തോടെയുള്ള പറയാതെ പറയുന്ന മമ്മൂട്ടിയുടെ ഭാവവ്യതിയാനങ്ങളും കണ്ഠമിടറിയുള്ള ശബ്ദ മോഡുലേഷനുമൊക്കെയാണ്. രാജമാണിക്യത്തില്‍ ഇതിന്റെ ഒരു വെല്ലുവിളി നിറഞ്ഞ വേരിയേഷന്‍ കാണാം. ശത്രുപക്ഷത്തു കാണുന്ന അനിയനോടും അനിയത്തിയോടും അമ്മയോടും സംസാരിക്കുന്ന സെന്റിമെന്റല്‍ സീന്‍… അതില്‍ ക്ലോസപ്പ് രംഗങ്ങളില്‍ കണ്ണ് ഉപയോഗിക്കാന്‍ പറ്റില്ല… കൂളിംഗ് ഗ്ലാസ് വെച്ചു മറച്ചതിനാല്‍ ഈ വികാരം വിനിമയം ചെയ്യാൻ ഡയലോഗ് ഡെലിവെറിക്കൊപ്പം മമ്മൂട്ടി കവിളെല്ലിന്റെ ചലനങ്ങളാണ് ഉപയോഗിക്കുന്നത്. പതിവില്ലാത്ത ലൗഡ് കോമഡിയുടെ ഉപയോഗവും മമ്മൂട്ടിയുടെ പ്രകടനത്തിലെ യുഎസ്പിയായ ഈ പ്രകടനം പ്രേക്ഷകരില്‍ തറപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നോ എന്നു തോന്നും.

മമ്മൂട്ടിയുടെ അഭിനയത്തിന്റെ അടക്കി പിടിച്ച ഊഷ്മളതയെക്കുറിച്ച് വിദേശ മാധ്യമപ്രവര്‍ത്തകന്‍ ഡെറിക് മാല്‍ക്കം പറഞ്ഞത് ഇതിനെയാണ്… ഈയിടെ പേരന്‍പിന്റെ റിവ്യൂവില്‍ ആരോ അത് എടുത്തു പറഞ്ഞു കണ്ടു. മമ്മൂട്ടി എന്ന താരത്തിന്റെ വിപണി സാധ്യത കണ്ടിട്ടാണെങ്കില്‍പ്പോലും കാമ്പും പ്രമേയഭദ്രതയും വേറിട്ടൊരു തത്വചിന്തയും അനുഭവിപ്പിച്ച ചിത്രമാണ് മുന്നറിയിപ്പ്. സൂക്ഷ്മാഭിനയം എത്രത്തോളം പ്രമേയത്തിന്റെ സത്യസന്ധതയ്ക്ക് മുതല്‍ കൂട്ടാമെന്നതിന്റെ സാക്ഷ്യമാണ് എനിക്ക് ആ ചിത്രം. മമ്മൂട്ടി വളരെ ഗംഭീരമായി പ്രകടനം നടത്തിയതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇതേ പോലെ മമ്മൂട്ടിയുടെ വണ്‍മാന്‍ ഷോ പ്രകടനം അത്ഭുതപ്പെടുത്തിയ മറ്റൊരു ചിത്രം രഞ്ജിത്തിന്റെ കേരള കഫെയിലെ ലാല്‍ ജോസ് സംവിധാനം ചെയ്ത പുറംകാഴ്ചകളിലെ കഥാപാത്രമാണ്. ആദ്യകാഴ്ചയില്‍ മറ്റുള്ളവരെ വെറുപ്പിക്കുന്ന കഥാപാത്രത്തിന്റെ മുഖഭാവത്തില്‍പോലും ഊറിയിരിക്കുന്ന ആശങ്ക, വേദന, എല്ലാം മുഴുവന്‍ വ്യക്തമാക്കാതെ പ്രതിഫലിപ്പിക്കുകയും കഥയുടെ ക്ലൈമാക്‌സില്‍ നമ്മെ അയാളുടെ കൂടെ കൂട്ടുകയും ചെയ്യുന്ന വൈഭവം.

മമ്മൂട്ടിയുടെ നിരീക്ഷണത്തിന്റെ വേരൊരു തലം നോക്കാം. വിധേയനില്‍ കന്നട കലര്‍ന്ന കാസര്‍ഗോഡന്‍ മലയാളം സംസാരിക്കുന്ന ഭാസ്‌കരപട്ടേലരുടെ സ്ലാംഗ് കോമിക് രീതിയില്‍ അനുകരിച്ചിരിക്കുകയാണ് ചട്ടമ്പിനാട് എന്ന ഷാഫി ചിത്രത്തില്‍… അത് മമ്മൂട്ടിക്ക് പുതിയതല്ല… എങ്കിലും ഹോട്ടലില്‍ റെഡിയായിരിക്കുമ്പോഴും മറ്റും ചുമ്മാ കന്നട സീരിയലുകള്‍ ഒക്കെ കാണും… ചോദിക്കുമ്പോള്‍ ഇതില്‍ നിന്നൊക്കെ വല്ലതും കിട്ടുമെടാ എന്ന് പറയും…(ഒരു സിനിമ പത്രപ്രവര്‍ത്തക സുഹൃത്തിന്റെ റെഫറന്‍സ്). വര്‍ഷങ്ങള്‍ക്കു ശേഷം പുത്തന്‍പണത്തില്‍ ഇതേ ഭാഷ ഉപയോഗിച്ചപ്പോള്‍ ഈ രണ്ടു ക്യാരക്റ്റിന്റെയും അടരുകള്‍ അദ്ദേഹം ഇതിലേക്കു സന്നിവേശിപ്പിച്ചു. എന്നാല്‍ പ്രാദേശികമായ ഭാഷാ പ്രയോഗത്തിനപ്പുറം പ്രകടനം കൊണ്ട് മൂന്നു വ്യത്യസ്ത ആളുകളെന്നു തോന്നിപ്പിക്കാനുമായി.

ഒരിടയ്ക്ക് സ്ലാങ്ങുകളുടെ ഐവേറുകളിയായിരുന്നു മമ്മൂട്ടി സിനിമകള്‍… അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് മമ്മൂട്ടി പോഞ്ഞിക്കര ഭാഷ സംസാരിക്കുന്ന തൊമ്മനും മക്കളുമാണ്. തേവരെ ‘തേവാര്’ എന്നു വിളിക്കുന്നതില്‍ പടിഞ്ഞാറന്‍ കൊച്ചിദ്വീപു ഭാഷയുടെ സൂക്ഷ്മതകള്‍ കാണാം. മായാവി എന്ന ചിത്രത്തിലും ഇത് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോടന്‍ ഭാഷ അവതരിപ്പിച്ച ബസ് കണ്ടക്റ്ററില്‍ സിറ്റി ബസിലെ ജീവനക്കാരുടെ സ്ലാങ്ങും അവരുടെ ചില സാധാരണ ചലനങ്ങളും പഠിച്ചെടുത്ത് അവതരിപ്പിച്ചിരിക്കുന്നു.

തൃശൂര്‍ ഭാഷയെന്നു കേള്‍ക്കുമ്പോള്‍ ഇന്നസെന്റ് പറയാറുള്ള ഇരിങ്ങാലക്കുട ഭാഷയാണ് മറ്റു ജില്ലകാരുടെ മനസിൽ പെട്ടെന്നു വരിക. നീട്ടിയും കുറുക്കിയും നാടകീയമായി തന്നെ ഇന്നസെന്റ് അത് അവതരിപ്പിക്കാറുണ്ട്. എന്നാല്‍ തൃശൂര്‍ ടൗണിലെയും മറ്റും ഭാഷയില്‍ വ്യത്യാസമുണ്ട്… അത് പ്രാഞ്ചിയേട്ടനില്‍ കറക്റ്റാണ്… ആ, പോയേട വിളിയൊക്കെ.. സൂക്ഷ്മാഭിനയത്തില്‍ തൃശൂര്‍കാരന്റെ ശുദ്ധഗതിയും കൗശലവും മമ്മൂട്ടി തന്മയത്വത്തോടെ വിളക്കിച്ചേര്‍ത്തിരിക്കുന്നു. തൃശൂര്‍ ഭാഷ തന്നെയാണ് സിവി ശ്രീരാമന്റ പൊന്തന്‍മാടയിലും വിധേയഭാവത്തോടെ അവതരിപ്പിച്ചത്. ചില വീട്ടു പണികളും കുക്കിംഗും ഒക്കെ മമ്മൂട്ടിക്കു കൃതഹസ്തമാണെന്നു തോന്നിപ്പിക്കുന്ന പ്രകടനം ഉണ്ടായിട്ടുണ്ട്. രാപ്പകലിലെ ചക്ക വെട്ടുന്ന സീന്‍, തുറുപ്പു ഗുലാനിലെ സംസാരിച്ചു കൊണ്ട് തട്ടു കടയില്‍ ഉപ്പും കുരുമുളകുപൊടിയുമൊക്കെ വിതറുന്ന സീന്‍ ഒക്കെ ഇത്തരത്തില്‍ ചിന്തിപ്പിച്ചിട്ടുണ്ട്. അതേ പോലെ കറുത്ത പക്ഷികളിലെ തമിഴന്‍ തേപ്പുകാരന്‍..അത്രയ്ക്ക് ഡൗണ്‍ ടു എര്‍ത്തായ ഒരു ക്യാരക്റ്ററല്ല മമ്മൂട്ടി എന്ന വ്യക്തിയുടെ പ്രതിച്ഛായ എന്നു വരുമ്പോഴാണ് ഇത് അത്ഭുതമാകുന്നത് കേട്ടോ…

മതിലുകളിലെ ബഷീര്‍ എന്ന കഥാപാത്രത്തെപ്പറ്റി മമ്മൂട്ടി പറയുന്നത്, താന്‍ കണ്ടിട്ടുള്ള ബഷീര്‍ എന്ന കഥാകൃത്തിന്റെ രൂപം ഒരിക്കലും പാത്രസൃഷ്ടിയില്‍ കടന്നുവന്നിട്ടില്ലെന്നാണ്. വായന സന്തതം കൊണ്ടു നടക്കുന്ന മമ്മൂട്ടിക്ക് അതു ബഷീര്‍ ആണെന്ന് അറിയാം. വായനക്കാരന്‍ കണ്ട ബഷീറിന്റെ അപാരമായ സെന്‍സ് ഓഫ് ഹ്യൂമര്‍ മാത്രം പാത്രസൃഷ്ടിയില്‍ കൊണ്ടുവരാന്‍ മമ്മൂട്ടിക്കായി. മമ്മൂട്ടിയുടെ പെട്ടിയില്‍ എവിടെ പോകുമ്പോഴും കാണുന്നത് കുറച്ചു വസ്ത്രങ്ങളും പുസ്തകങ്ങളുമായിരിക്കും… ആ ശീലമുള്ളവരെ എന്നും ബഹുമാനമാണ്. എംടി കഥാപാത്രങ്ങളെയും സക്കറിയയുടെ ഭാസ്‌കര പട്ടേലരെയും മതിലുകളിലെ ബഷീറിനെയും സിവി ശ്രീരാമന്റെ പൊന്തന്‍മാടയെയും പുറം കാഴ്ചയിലെ ‘അയാളെ’യും ഉള്‍ക്കൊണ്ടിട്ടുള്ളതില്‍ വായന തീര്‍ച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാകാം.

ഇതിഹാസ സ്വഭാവമുള്ള കഥാപാത്രങ്ങളെ അഭിനയിക്കുമ്പോഴും വായനയും ഭാവനയും ഉപയോഗിക്കാറുണ്ട്. ഒരിക്കലും കാണാത്ത ചന്തുവിനെയും പഴശിരാജയെയും അംബേദ്കറെയും അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം ഇത് പ്രായോഗികമാക്കി. പഴശിരാജയില്‍ കൈതേരി മാക്കത്തെ അവതരിപ്പിക്കുമ്പോള്‍ അവര്‍ ഒരു രാജ്ഞിയാണ് ആ ഒരു പ്രൗഢി ചലനങ്ങള്‍ വേണമെന്ന് മമ്മൂട്ടി പറഞ്ഞുതന്നുവെന്ന് ഓര്‍ക്കുന്നു കനിഹ. ഒട്ടേറെ പേര്‍ അനുകരിക്കുന്ന മമ്മൂട്ടി അനുകരിച്ചിട്ടുള്ളവരുണ്ട്… ജീവിതത്തില്‍ തന്നെ മമ്മൂട്ടി അനുകരിച്ചിട്ടുള്ളത് തന്നില്‍ ഏറെ സ്വാധീനം ചെലുത്തിയ എംടിയെയാകാം. 1990കളില്‍ ഡെല്‍ഹിയില്‍ രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുമ്പോള്‍ എംടിയെപ്പോലെ ഒറ്റമുണ്ടുടുത്തു സിഗരറ്റ് വലിച്ചു നടക്കുന്ന മമ്മൂട്ടിയെ കണ്ട പത്രപ്രവര്‍ത്തരും എഴുത്തുകാരുമുണ്ട്. ലുങ്കിയുടുത്ത് ബീഡി വലിച്ച് പുസ്തകം വായിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പഴയ മാഗസിനുകളില്‍ വന്നിട്ടുണ്ട്. സിനിമാരംഗത്ത് വന്നപ്പോള്‍ ബോധപൂര്‍വ്വം അദ്ദേഹം അനുകരിച്ചത് സുകുമാരനെയായിരിക്കും. അദ്ദേഹം തന്നെ ഇത് പറഞ്ഞിട്ടുണ്ടെന്ന് ജോണ്‍ പോള്‍ വ്യക്തമാക്കിയതാണ്. ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്കിലൊക്കെ ഇത് സുവിദിതമാണ്. അതൊരു തെറ്റല്ല…എന്നാല്‍ വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ അദ്ദേഹം സ്വന്തമായ ഒരു ശൈലി കണ്ടെത്തി അതില്‍ ഉറച്ചു നിന്നു. അദ്ദേഹം ശിവാജി ഗണേശനെ അനുകരിച്ചത് കാഴ്ചയില്‍ കാണാനും കഴിഞ്ഞു.

പണ്ടെപ്പോഴോ വായിച്ചതാണ് മദ്രാസിലെ സ്വാമീസ് ലോഡ്ജിലെ ഒരു മുറിയില്‍ നടന്‍ സത്യന്‍ ഇരിക്കാറുള്ള കസേരയില്‍ മമ്മൂട്ടി കയറി ഇരുന്നത്രേ… അതുവെച്ച് പത്രക്കാര്‍ പിന്നീടെഴുതി സത്യന്‍ മലയാളസിനിമയില്‍ ഒഴിച്ചിട്ട സിംഹാസനത്തിലേക്കാണ് മമ്മൂട്ടി കയറിയിരുന്നതെന്ന്… ശരിയാണ്, സത്യന്‍ എന്ന അഭിനയസാമ്രാട്ടിന്റെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ യോഗ്യതയുള്ള നടന്‍… ഒപ്പം നിത്യഹരിത നായകന്‍ എന്ന വിളിക്ക് അര്‍ഹതയുള്ള താരം തന്നെയാണ് മമ്മൂട്ടി.

അരുൺ രവീന്ദ്രൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here