‘നിങ്ങളുടെ ദൗത്യങ്ങൾ ഞങ്ങൾക്ക് പ്രചോദനമാണ്’; ഐഎസ്ആർഒയെയും ചന്ദ്രയാൻ-2വിനെയും പ്രശംസിച്ച് നാസ

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ-2 ദൗത്യത്തെ പ്രശംസിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഐഎസ്ആർഒയുടെ നേട്ടങ്ങൾ തങ്ങളെ പ്രചോദിപ്പിക്കുന്നെന്നാണ് നാസ ട്വിറ്ററിൽ കുറിച്ചു. ഐഎസ്ആർഒയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു നാസയുടെ പ്രശംസ.
‘ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ ഇറക്കാനുള്ള ഐഎസ്ആർഒയുടെ ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. വരുംകാല ബഹിരാകാശ പദ്ധതികൾ നമുക്ക് ഒരുമിച്ച് യാഥാർഥ്യമാക്കാം’- നാസ ട്വീറ്റ് ചെയ്തു.
ഐഎസ്ആർഒയുടെ മുൻ ദൗത്യങ്ങളെ അപേക്ഷിച്ച് സങ്കീർണ്ണമായ ഒന്നാണ് ചന്ദ്രയാൻ 2 എന്നും ഇതുവരെ പുറത്തറിയാത്ത ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തെ പഠിക്കാനുള്ള ശ്രമം ബുദ്ധിമുട്ടേറിയതാണെന്നും കുറിച്ച ഐഎസ്ആർഒയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു നാസയുടെ പ്രശംസ.
ഏഴിനു പുലർച്ചെ 1.52.54ന് വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒരു മണിക്കൂറിനടുത്ത് സമയമായിട്ടും ലാൻഡറിൽ നിന്നും സിഗ്നലുകൾ ലഭിച്ചിട്ടില്ല. ഇതെ തുടർന്ന് ശാസ്ത്രലോകം ആശങ്കയിലായി. 2.1 കിമി ഓൾട്ടിട്യൂട് വരെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായിരുന്നു. എന്നാൽ അതിന് ശേഷം ആശയവിനിമയം നഷ്ടപ്പെട്ടു. ലാൻഡറിൽ നിന്നും ഗ്രൗണ്ട് സ്റ്റേഷനിലേക്കുള്ള ആശയവിനിമയം നിലച്ചു.
വളരെ സങ്കീർണമായിരുന്നു ചന്ദ്രനിൽ ഇറങ്ങുന്നതിനു മുന്പുള്ള ലാൻഡറിന്റെ അവസാന 15 മിനിറ്റ് സമയത്തെ ദൗത്യം. അതിനു 37 ശതമാനം മാത്രമാണ് വിജയസാധ്യതയെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ നേരത്തേ പറഞ്ഞിരുന്നു.
46 ദിവസം നീണ്ട യാത്രയ്ക്കിടെ 3, 84,398 കിലോമീറ്റർ ദൂരത്തിനിടെ ഒരിക്കൽപ്പോലും ഇസ്രോയുടെ കണക്കുകൂട്ടൽ പിഴച്ചില്ല. ഭൂമിയിൽനിന്ന് ഓർബിറ്ററിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചതിലും ഓർബിറ്ററിൽനിന്ന് വിക്രം ലാൻഡർ വേർപെടുത്തുന്നതിലും നേരിയ പിഴവുപോലും ഉണ്ടായില്ല. മൂന്നു മൊഡ്യൂളുകളിൽ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ഓർബിറ്ററിൻ്റേതായിരുന്നു. ഓർബിറ്റർ ഇപ്പോഴും പൂർണതോതിൽ പ്രവർത്തന സജ്ജമായി ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്.
Space is hard. We commend @ISRO’s attempt to land their #Chandrayaan2 mission on the Moon’s South Pole. You have inspired us with your journey and look forward to future opportunities to explore our solar system together. https://t.co/pKzzo9FDLL
— NASA (@NASA) September 7, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here