തൊടുപുഴയിൽ പെൺകുട്ടിയേയും സുഹൃത്തിനേയും ആക്രമിച്ച സംഭവം; രണ്ട് പേർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്
തൊടുപുഴയിൽ പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ സുഹൃത്ത് തൊടുപുഴ അച്ഛൻകാനം സ്വദേശി വിനു, കുത്തേറ്റ മലങ്കര സ്വദേശി ലിബിൻ എന്നിവർക്കെതിരെയാണ് കൊലപാതക ശ്രമത്തിന് കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഉൾപ്പെടയുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും.
സംഘർഷത്തിനിടയിൽ വിനുവാണ് ലിബിനെ കുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കല്ലുകൊണ്ട് ലിബിൻ തലക്ക് ഇടിച്ചതായി വിനു മൊഴി നൽകി. സംഭവത്തിൽ പെൺകുട്ടിയുടെയും പരുക്കേറ്റ നാലുപേരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരും സംസാരിച്ച് നിന്നത് ചോദ്യം ചെയ്യാനെത്തിയ സംഘത്തിലൊരാൾ തന്റെ കൈയിൽ കടന്നുപിടിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. ഇയാളെ പെൺകുട്ടി തിരിച്ചറിഞ്ഞ ശേഷമായിരിക്കും പോക്‌സോ ചുമത്തുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുക.
തോളിന് കുത്തേറ്റ ലിബിൻ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ലിബിന്റെ സുഹൃത്തുക്കളായ അനന്തു, ശ്യാംലാൽ, പെൺകുട്ടിയുടെ സുഹൃത്ത് വിനു എന്നിവർ തൊടുപുഴ താലുക്ക് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധന പൂർത്തിയാക്കിയശേഷം മാതാപിതാക്കൾക്കൊപ്പം അയച്ചു. ചികിത്സയിലുള്ളവർ ആശുപത്രി വിടുന്നതോടെയായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുക. പെൺകുട്ടിയുടെ അയൽവാസിയാണ് കുത്തേറ്റ ലിബിൻ. സദാചാര ഗുണ്ടായിസം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here