ദൃശ്യങ്ങൾ ദുരുപയോഗം ചെയ്‌തേക്കാം; ദീലീപിന് മെമ്മറി കാർഡിന്റെ പകർപ്പ് നൽകരുതെന്ന് നടി

കൊച്ചിയിൽ ആക്രമണത്തിനിരയായ സംഭവത്തിൽ നടൻ ദീലീപിന് മെമ്മറി കാർഡിന്റെ പകർപ്പ് നൽകരുതെന്ന് പരാതിക്കാരിയായ നടി സുപ്രീംകോടതിയിൽ. ദൃശ്യങ്ങൾ നടൻ ദുരുപയോഗം ചെയ്‌തേക്കാമെന്ന് നടി സുപ്രീംകോടതിയെ അറിയിച്ചു. കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യവും നടി മുന്നോട്ടുവച്ചു. മുദ്രവച്ച കവറും കോടതിയ്ക്ക് കൈമാറി.
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ദിലീപിന്റെ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നീക്കം.
നടി ആക്രമിച്ച കേസിലെ മുഖ്യതെളിവായ മെമ്മറികാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്. രേഖയാണെന്നും പ്രതിയെന്ന നിലയിൽ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം.
2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. ദേശീയപാതയിലൂടെ സഞ്ചരിച്ച നടിയുടെ കാറിൽ അതിക്രമിച്ച് കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചുവെന്നാണ് കേസ്. സംഭവ സമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ പിടിയിലായി. പൾസർ സുനി അടക്കം 6 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ ഇറങ്ങി. ഇതിന് പിന്നാലെയാണ് മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here