നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് തൊണ്ടി മുതലാണെന്നും ദിലീപിന് കൊടുക്കരുതെന്നും സർക്കാർ

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തൊണ്ടി മുതലാണെന്ന് സംസ്ഥാന സർക്കാർ. ഇതിലെ ദൃശ്യങ്ങൾ രേഖയാണെന്നും സർക്കാർ സുപ്രിം കോടതിയിൽ അറിയിച്ചു. ദൃശ്യങ്ങൾ ദിലീപിന് കൈമാറാൻ കഴിയില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കി. നടിയുടെ സ്വകാര്യത കൂടി കണക്കിലെടുക്കണമെന്നും ദൃശ്യങ്ങൾ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ അറിയിച്ചു. മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ സുപ്രിം കോടതിയിൽ നിലപാടറിയിച്ചത്.
Read Also; സീരിയൽ നടിയെ പീഡിപ്പിച്ച് അപകീർത്തികരമായ ചിത്രങ്ങൾ പകർത്തി; 55 കാരനായ ഡോക്ടർ അറസ്റ്റിൽ
രാവിലെ ഹർജി പരിഗണിച്ച കോടതി നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ രേഖയാണോ തൊണ്ടിമുതലാണോയെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങൾ തൊണ്ടിമുതൽ ആണെന്ന് കണ്ടെത്തിയാലും കൈമാറണമെന്ന് ദിലിപിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെങ്കിൽ അത് തനിക്ക് കിട്ടാൻ അവകാശമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
എന്നാൽ ദിലീപിന് മെമ്മറി കാർഡ് നൽകുന്നതിനെ എതിർക്കുകയാണെന്ന് സർക്കാർ കോടതിൽ അറിയിച്ചു. കേസിലെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിന് നൽകരുതെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും നേരത്തെ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. മെമ്മറികാർഡ് നൽകുന്നത് തന്റെ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്നതാണെന്നാണ് നടി ഹർജിയിൽ വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here