പാലാരിവട്ടം അഴിമതി : മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന് പങ്കെന്ന് ടിഒ സൂരജ്
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് ടിഒ സൂരജ്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് ആരോപണം. കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞ്. പലിശ ഈടാക്കാതെ പണം നൽകാനായിരുന്നു ഉത്തരവ്. 8.25 കോടി രൂപ കരാറുകാരന് നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറയുന്നു.
ഇന്നലെയാണ് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഈ മാസം 19ന് അവസാനിക്കാനിരിക്കെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ടി.ഒ സൂരജിന് പുറമേ പാലം പണിത നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്‌സിന്റെ എം.ഡി സുമീത് ഗോയൽ, കിറ്റ്‌കോയുടെ മുൻ എംഡി ബെന്നി പോൾ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ എം ഡി തങ്കച്ചൻ എന്നിവരാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കഴിഞ്ഞ മാസം 30 ന് വിജിലൻസ് അറസ്റ്റ് ചെയ്ത പ്രതികൾ ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here