എൻഎസ്ജി സുരക്ഷ ഉപേക്ഷിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ
എൻഎസ്ജി സുരക്ഷ ഉപേക്ഷിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. കടുത്ത സുരക്ഷ ഭീഷണി നിലനിൽക്കുന്നതിനിടെ ആണ് എൻഎസ്ജി സംരക്ഷണം ഉപേക്ഷിക്കാനുള്ള തീരുമാനം അമിത് ഷാ എടുത്തത്.
രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശേഷം രണ്ടാമത് സുരക്ഷ ഭീഷണിയുള്ള വ്യക്തിയാണ് അമിത് ഷാ. ആഭ്യന്തരമന്ത്രി ആയി ചുമതലയേറ്റ ശേഷം എൻഎസ്ജി അമിത് ഷായുടെ സംരക്ഷണം എറ്റെടുത്തു. ഈ സുരക്ഷാ കവചം തനിക്ക് വേണ്ടെന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തീരുമാനം. ഇന്നലെ മുതൽ തന്റെ സുരക്ഷയിൽ നിന്ന് എൻഎസ്ജിയെ പിൻ വലിക്കാൻ അമിത് ഷാ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി. ഇതനുസരിച്ച് വൈകിട്ടോടെ എൻഎസ്ജി അമിത് ഷായുടെ സുരക്ഷാ ചുമതലയിൽ നിന്ന് പിന്മാറുകയും ചെയ്തു.
എൻഎസ്ജി സുരക്ഷാ ചുമതലയിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ സിആർപിഎഫ് ആണ് ഇപ്പോൾ അമിത് ഷായുടെ സുരക്ഷക്കായി പകരം നിയോഗിക്കപ്പെട്ടിട്ടുള്ളത്. ആഭ്യന്തരമന്ത്രിയുടെ വീടിന്റെ സുരക്ഷ ഡൽഹി പൊലീസും ഏറ്റെടുത്തു. 370-ാം വകുപ്പ് പിൻവലിച്ച സാഹചര്യത്തിൽ, ഭീകരവാദ സംഘടനകളുടെ ആക്രമണം അമിത്ഷായ്ക്ക് നേരെ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ മുന്നറിയിപ്പ് നിലനിൽക്കെയാണ് എൻസിജി കവചം വേണ്ടെന്ന് ആഭ്യന്തരമന്ത്രി തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here