മലപ്പുറത്ത് 12 വയസുകാരിയെ മാതാപിതാക്കളുടെ ഒത്താശയോടെ പീഡിപ്പിച്ചതായി പരാതി; രണ്ട് പേർ അറസ്റ്റിൽ
മലപ്പുറം ചേളാരിയിൽ 12 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറെസ്റ്റ് ചെയ്തു. അച്ഛന്റേയും അമ്മയുടേയും സഹായത്തോടെയെന്ന് പീഡനം നടന്നതെന്ന് പെൺകുട്ടി മൊഴി നൽകി. മുപ്പതിലധികം പേർ പീഡിപ്പിച്ചതായും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അഞ്ചാം ക്ലാസ് മുതൽ പീഡനം നേരിടുന്നുവെന്നാണ് പെൺകുട്ടി ചൈൽഡ് ലൈൻ അധികൃതരോട് വ്യക്തമാക്കിയത്. പലഘട്ടങ്ങളിലായി മാതാപിതാക്കളുടെ സഹായത്തോടെ മുപ്പതിലധികം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. സ്‌കൂൾ അധികൃതരുടേയും ചൈൽഡ് ലൈൻ പ്രവർത്തകരുടെയും ഇടപെടൽ വഴിയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
സംഭവത്തിൽ രണ്ടു പേരെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ചേളാരി സ്വദേശികളായ അഷ്‌റഫ്, ഷൈജു എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിന് സഹായിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിസി 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here