മലപ്പുറത്ത് മത പഠനശാലയിൽ പീഡനത്തിനിരയായെന്ന് 17 കാരിയുടെ പരാതി; സ്ഥാപക നടത്തിപ്പുകാരൻ അറസ്റ്റിൽ

മലപ്പുറം കൊളത്തൂരിൽ അനധികൃതമായി പ്രവർത്തിക്കുന്ന മത പഠനശാലയിൽവച്ച് പീഡിപ്പിക്കപ്പെട്ടെന്ന 17കാരിയുടെ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിൽ. പരാതി ഉയർന്നതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്ന് 12 പെൺകുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ മോചിപ്പിച്ചു
ചൈൽഡ് ലൈൻ ട്രോൾ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടർന്നാണ് ചൈൽഡ് ലൈൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും മോചിപ്പിക്കുകയും ചെയ്തു. പീഡനത്തിനിരയായെന്ന് കാണിച്ച് സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടി കൊളത്തൂർ പൊലീസിൽ നൽകിയ പരാതിയിലാണ് നടത്തിപ്പുകാരനായ കോഡൂർ സ്വദേശി മുഹമ്മദ് റഫീഖ് പിടിയിലായത്. ബാലനീതി നിയമപ്രകാരം സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി അധികൃതർ പറയുന്നു.
കൂടുതൽ പെൺകുട്ടികൾ അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്നത് പരിശോധിച്ചുവരികയാണ്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാളെ കോടതിയിൽ ഹാജരാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here