പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും
പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻമന്ത്രിക്ക് വിജിലൻസ് ഉടൻ നോട്ടീസ് നൽകും. സുമിത് ഗോയൽ, ടി.ഒ.സൂരജ് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കരാറുകാരൻ സുമിത് ഗോയലിന്റെ പേഴ്‌സണൽ ലാപ്‌ടോപ്പിലെ പണമിടപാട് രേഖകളിൽ ഇബ്രാഹിംകുഞ്ഞിന്റെ പേരുമുണ്ടെന്നാണ് വിജിലൻസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഡിജിറ്റൽ തെളിവുകളടങ്ങിയ ഹാർഡ് ഡിസ്‌ക് കൂടുതൽ പരിശോധനയ്ക്കായി സി ഡാക്കിന് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് തയ്യാറെടുക്കുന്നത്.
ഇബ്രാഹിംകുഞ്ഞിനായി വിജിലൻസ് ചോദ്യാവലി തയ്യാറാക്കിയതിനൊപ്പം മുൻമന്ത്രിയെ പ്രതിചേർക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയതായും വിവരമുണ്ട്. വിജിലൻസ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനോടാണ് അന്വേഷണ സംഘം നിയമോപദേശം തേടിയത്.
അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് പൊതുമരാമത്തു വകുപ്പിൽനിന്ന് വിജിലൻസ് കൂടുതൽ വിവരം ശേഖരിക്കുന്നുണ്ട്. പിടിച്ചെടുത്ത ചില ഫയലുകളിലെ സാങ്കേതികവിവരങ്ങളുടെ വിശദാംശത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ സഹായം തേടും. പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവരെ ഇതിനായി വിജിലൻസ് സമീപിച്ചിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിൽ പ്രവർത്തിച്ച ചിലരുടെ പങ്കുകൂടി അന്വേഷിക്കുമെന്നും വിജിലൻസ് വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here