സ്വതന്ത്രനെ പരീക്ഷിച്ച് എറണാകുളം ഇടത് നേതൃത്വം
എറണാകുളം നിയമസഭാ മണ്ഡലത്തിൽ വീണ്ടും സ്വതന്ത്ര സ്ഥാനാർത്ഥിയെ പരിഗണിച്ചതുവഴി വിജയ പ്രതീക്ഷയിലാണ് സിപിഐഎം. എറണാകുളം മണ്ഡലത്തിൽ സ്വതന്ത്രന്മാർ രണ്ട് തവണ അട്ടിമറി വിജയം നേടിയതിന്റെ അടിസ്ഥാനത്തിൽ ഇക്കുറിയും വിജയ പ്രതീക്ഷയിലാണ് ഇടത് നേതൃത്വം. സ്വതന്ത്ര വിജയ പ്രതീക്ഷകൾ മുൻ നിർത്തി, മുതിർന്ന മാധ്യമ പ്രവർത്തകനായ കെ എം റോയിയുടെ മകനും ഹൈക്കോടതി അഭിഭാഷകനുമായ മനു റോയിയാണ് എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി എറണാകുളത്തെ പ്രതിനിധീകരിക്കുന്നത്.
പൊതു സ്വീകാര്യനായ സ്വതന്ത്രനെന്ന നിലയിലാണ് സിപിഐഎം സംസ്ഥാന സമിതി മുമ്പാകെ മനുവിന്റെ പേര് നിർദേശിക്കപ്പെടുന്നത്. 2016 ൽ ഹൈബി ഈഡനെതിരെ മത്സരിച്ച എം അനിൽ കുമാറിന്റെ പേരും ഡോ. സെബാസ്റ്റ്യൻ പോളിന്റെ മകൻ റോൺ സെബാസ്റ്റ്യന്റെ പേരും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും ഒടുവിൽ നേതൃത്വം മനു റോയിയിലേക്ക് എത്തുകയായിരുന്നു.
കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ എസ്എഫ്ഐ പാനലിൽ മത്സരിച്ചിട്ടുള്ള മനു റോയി മാഗസീൻ എഡിറ്റർ, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പാർട്ടിയിലും പൊതു രംഗത്തും സജീവ സാന്നിധ്യമായ മനു റോയിയുടെ ബന്ധങ്ങൾ വോട്ടായി മാറുമെന്നുള്ള പ്രതീക്ഷയിലാണ് ഇടത് നേതൃത്വം.
1998 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ വിജയിച്ചിരുന്നു. യുഡിഎഫിന്റെ ആന്റണി ഐസകിനെയാണ് സെബാസ്റ്റ്യൻ പോൾ പരാജയപ്പെടുത്തിയത്.
1987ൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എം കെ സാനു വിജയിച്ചിരുന്നു.
ഇക്കുറി ഡിസിസി പ്രസിഡന്റ് ടിജെ വിനോദിനാണ് യുഡിഎഫ് പ്രഥമ പരിഗണന നൽകുന്നത്. മുൻ എംപി പ്രെഫസർ കെവി തോമസിന്റെ പേരും ഹെന്ററി ഓസ്റ്റൺ, ലാലി വിൻസെന്റ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here