ആവശ്യങ്ങൾ അംഗീകരിച്ചതായി ഫ്‌ളാറ്റുടമകൾ; നിരാഹാരസമരം അവസാനിപ്പിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മരട് ഫ്‌ളാറ്റുടമകൾ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഫ്‌ളാറ്റുടമകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ അധികാരികൾ അംഗീകരിച്ചതിനെ തുടർന്നാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. 25 ലക്ഷം രൂപ ഒരാഴ്ചയ്ക്കകം നൽകുമെന്ന് ഉറപ്പ് ലഭിച്ചതായി ഫ്‌ളാറ്റുടമകൾ പറഞ്ഞു.
ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുൻപ് വാല്യൂവേഷൻ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്നാം തീയതി തന്നെ മാറാനാണ് തീരുമാനം. നാളെ മുതൽ ഫ്‌ളാറ്റ് കണ്ടെത്തി തുടങ്ങും. അതിനുള്ള ലിസ്റ്റ് കളക്ടർ നൽകി. സമരം വിജയമാണെന്നും ഫ്‌ളാറ്റുടമകൾ പറഞ്ഞു.
സുപ്രിംകോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മരടിൽ ഫ്‌ളാറ്റുകൾ ഒഴിപ്പിക്കുന്നതിനായി നഗരസഭ ഉദ്യോഗസ്ഥർ ഇന്ന് എത്തിയിരുന്നു. എന്നാൽ കൃത്യമായ ഉറപ്പ് ലഭിക്കാതെ ഫ്‌ളാറ്റ് ഒഴിയില്ലെന്ന നിലപാടായിരുന്നു ഉടമകൾ സ്വീകരിച്ചത്. തങ്ങളെ പുനരധിവസിപ്പിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി പറയാതെ നടപടികളുമായി മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് ഫ്‌ളാറ്റുടമകൾ ഉറച്ച നിലപാടെടുത്തു. കളക്ടർ എത്തി കാര്യങ്ങൾ വിശദീകരിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചിരുന്നു. അതിനിടെ ബലം പ്രയോഗിച്ച് ഫ്‌ളാറ്റ് ഉടമകളെ ഇറക്കിവിടില്ലെന്ന് സബ് കളക്ടർ സ്‌നേഹിൽ കുമാറും വ്യക്തമാക്കിയിരുന്നു.
അടുത്തമാസം മൂന്നുവരെയാണ് ഒഴിപ്പിക്കൽ നടപടി. 90 ദിവസത്തിനുള്ളിൽ ഫ്ളാറ്റുകൾ പൊളിക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ അന്ത്യശാസനം. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റുകൾ പൊളിക്കാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here