മരട്; ഒഴിപ്പിക്കൽ നടപടിയുമായി നഗരസഭ; സാവകാശം വേണമെന്ന് ഫ്‌ളാറ്റ് ഉടമകൾ

മരടിൽ ഫ്‌ളാറ്റുകൾ ഒഴിപ്പിക്കാൻ നഗരസഭ ഉദ്യോഗസ്ഥരെത്തി. ജെയിൻ, ആൽഫാ, ഗോൾഡൻ കായലോരം എന്നിവിടങ്ങളിലാണ് ഒഴിപ്പിക്കാനായി ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. ഫ്‌ളാറ്റിലെ താമസക്കാരെ ഒഴിപ്പിക്കാൻ ബലം പ്രയോഗിക്കില്ലെന്ന് സബ് കളക്ടർ സ്‌നേഹിൽ കുമാർ പറഞ്ഞു. അതേസമയം, ഒഴിയുന്നതിന് സാവകാശം വേണമെന്ന് ഫ്‌ളാറ്റ് ഉടമകൾ പറഞ്ഞു. ഫ്‌ളാറ്റിൽ വൈദ്യുതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകൾ നിരാഹാര സമരം ആരംഭിച്ചു.
എങ്ങനെയാണ് തങ്ങളെ പുനരധിവസിപ്പിക്കാൻ പോകുന്നത് എന്ന് കൃത്യമായ വിവരം നൽകാതെ നടപടികൾ ആരംഭിക്കാൻ സാധിക്കില്ലെന്ന് ഫ്ളാറ്റുടമകൾ വ്യക്തമാക്കി. തങ്ങൾ ചോദിച്ച അഞ്ച് ചോദ്യങ്ങൾക്ക് നഗരസഭ ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. ഫ്‌ളാറ്റിനുള്ളിലെ സാധനങ്ങൾ എവിടേക്ക് മാറ്റുമെന്നോ എങ്ങനെ സംരക്ഷിക്കുമെന്നോ മറുപടിയില്ല. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ എങ്ങനെയാണ് ഫ്‌ളാറ്റ് വിട്ടൊഴിയുന്നതെന്നും ഉടമകൾ ചോദിക്കുന്നു. കളക്ടർ എത്തി കാര്യങ്ങൾ വിശദീകരിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചു.
അടുത്തമാസം മൂന്നുവരെയാണ് ഒഴിപ്പിക്കൽ നടപടി. 90 ദിവസത്തിനുള്ളിൽ ഫ്ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ്് നടപടി. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കാനാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും. വെള്ളവും വൈദ്യുതിയും നാല് ദിവസത്തേക്ക് കൂടി നൽകുമെന്നും സബ് കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here