അഭിമന്യു വധക്കേസ്; സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതി നിർദേശം
അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതിയുടെ നിർദേശം. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദൃശ്യങ്ങൾ നൽകണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി വിധിക്കെതിരെയാണ് പ്രതി ജിസാൽ റസാഖ് കോടതിയെ സമീപിച്ചത്.
എസ്ആർവി ക്രോസ് റോഡിലെ സിലോൺ ബേക്ക് ഹൗസ്, പെട്രോൾ പമ്പ്, കോർപറേറ്റ് എഡ്യുക്കേറ്റർ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ ചിലതിൽ അക്രമികളുടെ ദൃശ്യങ്ങളുണ്ട്. ഇതിന്റെ പകർപ്പും ഫോറൻസിക് പരിശോധനാ റിപ്പോർട്ടും വേണമെന്നാണ് പ്രതി ആവശ്യപ്പെട്ടത്. പ്രതിയുടെ ആവശ്യം അംഗീകരിച്ച കോടതി ദൃശ്യങ്ങൾ നൽകാൻ നിർദേശിക്കുകയായിരുന്നു.
എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിനാണ് കൊല്ലപ്പെട്ടത്. കേസിൽ 26 കാമ്പസ് ഫ്രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 16 പേർക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here