കശ്മീർ വിഷയം; ഹർജികൾ ഭരണഘടനാ ബെഞ്ചിന് കൈമാറി സുപ്രികോടതി
ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളും തടങ്കലുകളും ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഭരണഘടനാ ബെഞ്ചിലേക്ക്. അനുച്ഛേദം 370 റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾക്കൊപ്പം ഇവയും പരിഗണിക്കും. അതേസമയം, മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത് ചോദ്യം ചെയ്ത ഹർജി സുപ്രീംകോടതി തള്ളി.
അയോധ്യ തർക്കഭൂമി കേസിൽ വാദം നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ പരിഗണിക്കാൻ സമയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെ നടപടി. കശ്മീരിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കശ്മീർ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, പൊതുപ്രവർത്തകർ, നാഷണൽ കോൺഫറൻസ് നേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സമർപ്പിച്ച മുഴുവൻ ഹർജികളും ഭരണഘടനാ ബെഞ്ചിന് വിട്ടു. നാളെ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന് മുന്നിൽ എല്ലാ ഹർജികളും പരിഗണിക്കും.
കുട്ടികൾ തടങ്കലിലാണെന്ന ഹർജിയും ഭരണഘടനാ ബെഞ്ചിന് വിട്ടു. ഇതുസംബന്ധിച്ച ഹൈക്കോടതി സമിതിയുടെ റിപ്പോർട്ടും കൈമാറുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത് ചോദ്യം ചെയ്ത് എം.ഡി.എം.കെ നേതാവ് വൈക്കോ സമർപ്പിച്ച ഹർജി തള്ളി. പൊതുസുരക്ഷാ നിയമം ചുമത്തിയാണ് ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിൽ ആക്കിയതെന്നും വൈക്കോയ്ക്ക് കൃത്യമായ ഫോറത്തിൽ നടപടിയെ ചോദ്യം ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here