ഇറാനെതിരെ രൂക്ഷ വിമർശനവുമായി യെമൻ

ഇറാനെതിരെ രൂക്ഷ വിമർശനവുമായി യെമൻ. രാജ്യത്ത് ഹൂതി വിമതരെ വളർത്തിയതിന് പിന്നിൽ ഇറാനാണെന്ന് യെമൻ വിദേശകാര്യമന്ത്രി മുഹമ്മദ് അബ്ദുള്ളാ അൽ ഹദ്‌റമി.
ഹൂതി വിമതർ യെമൻ ജനതയുടെ മുഴുവൻ സ്വപ്നങ്ങളും തകർക്കുകയാണെന്നാണ് യെമന്റെ ആരോപണം. ഇറാനാണ് ഹൂതികളെ പ്രോത്സാഹിപ്പിക്കുന്നതും പരിശീലനം നൽകുന്നതുമെന്നും യെമൻ വിദേശകാര്യമന്ത്രി മുഹമ്മദ് അബ്ദുള്ളാ അൽ ഹദ്‌റമി ആരോപിച്ചു. അറബ് നാഗരികതയുടെ തൊട്ടിലായ യെമൻ മേഖലയുടെ തന്നെ അഭിമാനമാണ്.
എന്നാൽ, ഹൂതികൾ കാരണം തങ്ങൾ ഇപ്പോൾ മുറിവേറ്റ ജനതയാണെന്ന് ഹദ്‌റമി ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയിൽ പറഞ്ഞു. ലോകമൊട്ടാകെയുള്ള തീവ്രവാദത്തിന്റെ സ്‌പോൺസർമാർ ഇറാനാണെന്നും ഹദ്‌റമി ആരോപിച്ചു. തങ്ങളുടെ വരുമാന മാർഗങ്ങളെയും ജനങ്ങളേയും ഇറാൻ ചൂഷണം ചെയ്യുകയാണ്. ഇരുകൂട്ടർക്കും ഇടയിൽ ഒപ്പുവെച്ചിട്ടുള്ള കരാറുകൾ ബഹുമാനിക്കാൻ ഹൂതികൾ തയ്യാറാവണമെന്നും ഹദ്‌റമി ആവശ്യപ്പെട്ടു. വർഷങ്ങളായി സൗദി അറേബ്യ തങ്ങൾക്ക് നൽകുന്ന പിന്തുണക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സൈനികമായും മറ്റ് രീതിയിലും സൗദി തങ്ങളെ സഹായിക്കുന്നുണ്ടെന്നും ഹദ്‌റമി കൂട്ടിച്ചേർത്തു. സൗദി അറേബ്യയിലെ എണ്ണ സംസ്‌കരണ പ്ലാൻറുകളിലുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ രൂക്ഷ വിമർശനമാണ് ലോകരാജ്യങ്ങൾ ഉന്നയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here