ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുളള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഡമ്മി സ്ഥാനാർത്ഥികളുൾപ്പെടെ 47 പേരാണ് പത്രികകൾ സമർപ്പിച്ചിട്ടുളളത്. മറ്റന്നാളാണ് പത്രിക പിൻവലിക്കാനുളള അവസാന ദിവസം.
ഡമ്മി സ്ഥാനാർത്ഥികളും സ്വതന്ത്രരും അപരന്മാരുമുൾപ്പെടെ 47 പേരാണ് അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കായി പത്രിക സമർപ്പിച്ചിട്ടുളളത്. മഞ്ചേശ്വരത്താണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത്, 13 എണ്ണം. കമറുദ്ദീൻ എം സി എന്ന പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി എം സി ഖമറുദ്ദീന് അപരനും മത്സര രംഗത്തുണ്ട്. എറണാകുളത്ത് 11 പേർ പത്രിക സമർപ്പിച്ചു. ഇടതുസ്ഥാനാർത്ഥി മനു റോയിക്ക് അപരനായി കെ.എം.മനു രംഗത്തുണ്ട്. വട്ടിയൂർകാവിൽ യുഡിഎഫ് ബിജെപി സ്ഥാനാർത്ഥികൾക്ക് അപരൻമാരുടെ ശല്യം സഹിക്കേണ്ടി വരും. ഇവരുൾപ്പെടെ പത്തുപേരാണ് മണ്ഡലത്തിൽ നോമിനേഷൻ നൽകിയിരിക്കുന്നത്. ആറ് പേരാണ് അരൂർ മണ്ഡലത്തിലേക്ക് പത്രിക നൽകിയിരിക്കുന്നത്.
Read Also : പാലാ ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി
പത്രികകളുടെ സൂക്ഷ്മപരിശോധന അതത് കേന്ദ്രങ്ങളിൽ ഇന്ന് നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാവുന്ന അവസാന തീയതി ഒക്ടോബർ മൂന്നാണ്. സൂക്ഷ്മ പരിശോധന കഴിയുന്നതോടെ ഡമ്മി സ്ഥാനാർത്ഥികളെ മുന്നണികൾ പിൻവലിക്കും. ചില അപരന്മാരും സ്വതന്ത്രരും പിൻവലിയുകയും ചെയ്യും. ഇതിനുശേഷമാകും മത്സര രംഗത്ത് എത്രപേരുണ്ടാകും എന്നതിൽ കൃത്യമായ ചിത്രം ലഭിക്കുക. നാലാം തീയതി സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here