പാലാരിവട്ടം പാലം അഴിമതി; ടെൻഡർ രേഖകളിൽ വൻ തിരിമറിയെന്ന് വിജിലൻസ്
പാലാരിവട്ടം പാലം നിർമാണത്തിലെ ടെൻഡർ രേഖകളിൽ വൻ തിരിമറിയെന്ന് വിജിലൻസ് . കുറഞ്ഞ തുക ടെൻഡറിൽ രേഖപ്പെടുത്തിയ കമ്പനിയെ മറികടന്നാണ് ആർഡിഎസ് കമ്പനിക്ക് കരാർ നൽകിയതെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ക്രമക്കേടിന്റെ തെളിവുകൾ വിജിലൻസ് കോടതിയിൽ നൽകി.
പാലാരിവട്ടം മേൽപാല നിർമാണത്തിനായുള്ള ടെൻഡർ നടപടിക്രമങ്ങളിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. ആർഡിഎസ് കമ്പനി 47 കോടി രൂപയാണ് ടെൻഡറൽ ക്വോട്ട് ചെയ്തത്. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് എന്ന കമ്പനി ക്വോട്ട് ചെയ്തത് 42 കോടി. എന്നാൽ കുറഞ്ഞ തുക രേഖപ്പടുത്തിയ കമ്പനിയെ മറികടന്ന് കരാർ ആർഡിഎസ് പ്രൊജക്ട്‌സിന് നൽകി. ആർഡിഎസ് കമ്പനിയുടെ ടെൻഡറിൽ 13.4 % റിബേറ്റ് നൽകാമെന്ന് എഴുതിച്ചേർത്തു. ഇതോടെ 41 കോടിയായി ആർഡിഎസിന്റെ ടെൻഡർ തുക മാറി. ടെൻഡർ അവസാനിച്ച ശേഷമാണ് ആർഡിഎസ് കമ്പനിക്ക് കാരാർ ലഭിക്കാനായി രേഖകളിൽ കൃത്രിമം നടത്തിയത്.
ആർബിഡിസികെയിലെയും കിറ്റ്‌കോയിലെയും ഉദ്യോഗസ്ഥർ ചേർന്നാകാം തിരിമറി നടത്തിയതെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. ടെൻഡറിൽ തിരുത്തൽ വരുത്തിയത് കയ്യക്ഷരം പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. ക്രമക്കേട് വ്യക്തമാക്കുന്ന രേഖകളും വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. അഴിമതിക്കേസിൽ ടിഒ സൂരജടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയിൽ വിജിലൻസ് പുതിയ വാദങ്ങൾ ഉന്നയിച്ചത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും വിജിലൻസ് ആവശ്യപ്പെട്ടു. ജാമ്യാപേക്ഷകൾ മറ്റന്നാൾ പരിഗണിക്കാൻ മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here