പാലാരിവട്ടം പാലം അഴിമതി; ടി. ഒ സൂരജിനെതിരെ കേസെടുത്തത് സർക്കാർ അനുമതിയോടെയെന്ന് വിജിലൻസ്

പാലാരിവട്ടം പാലം അഴിമതി കേസിൽ ടി. ഒ സൂരജിനെതിരെ കേസെടുത്തത് സർക്കാരിന്റെ അനുമതിയോടെയെന്ന് വിജിലൻസ് ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം നിർമാണത്തിൽ സംസ്ഥാന സർക്കാരിന് 14 കോടി 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസെടുത്തതെന്ന സൂരജിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും സർക്കാർ വ്യക്തമാക്കി.
പാലാരിവട്ടം കേസിൽ തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.ഒ.സൂരജ് നൽകിയ ഹർജിയിലാണ് വിജിലൻസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. ആർഡിഎസിന് മൊബിലൈസേഷൻ ഫണ്ട് നൽകിയതിനു പിന്നാലെ സൂരജ് കൊച്ചി ഇടപ്പള്ളിയിൽ 17 സെന്റ് ഭൂമി വാങ്ങിയതായും വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു. ഭൂമി ഇടപാടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നതായും വിജിലൻസ് ആരോപിക്കുന്നുണ്ട്.
അഴിമതി നിരോധന നിയമത്തിലെ പുതിയ ദേദഗതി പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് തനിക്കെതിരെ കേസെടുത്തതെന്നും അതിനാൽ എഫ്‌ഐആർ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ടി. ഒ സൂരജ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ തീർപ്പാവും വരെ വിചാരണ കോടതിയിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു.
Story Highlights: T O Sooraj, palarivatom bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here