ഫ്‌ളാറ്റ് ഒഴിയാൻ 15 ദിവസത്തെ സാവകാശം തേടി ഉടമകൾ; അനുവദിക്കാനാകില്ലെന്ന് സബ് കളക്ടർ
ഫ്‌ളാറ്റുകൾ ഒഴിയാനുള്ള സമയപരിധി നീട്ടി നൽകില്ലെന്ന് സബ് കളക്ടർ സ്‌നേഹിൽ കുമാർ. വർഷങ്ങളായി താമസിക്കുന്ന ഇടത്ത് നിന്ന് നാല് ദിവസം കൊണ്ട് ഇറക്കിവിടുന്നത് കണ്ണിൽ ചോരയില്ലാത്ത നടപടിയെന്ന് താമസക്കാർ പറഞ്ഞു. ഇറക്കി വിടാൻ ശ്രമിച്ചാൽ സമരം ചെയ്യുമെന്നും താമസക്കാർ വ്യക്തമാക്കി.
പുനരധിവാസം ആവശ്യപ്പെട്ടിട്ടുള്ളവർക്കെല്ലാം നൽകിയിട്ടുണ്ടെന്നാണ് സബ് കളക്ടർ സ്‌നേഹിൽ കുമാർ അവകാശപ്പെടുന്നത്. 94 പേർ അപേക്ഷ നൽകിയിരുന്നു. അവർക്ക് നഗരസഭ പുനരധിവാസം ഒരുക്കി കൊടുക്കുകയും ചെയ്തു. ഒഴിപ്പിക്കൽ നടപടി പരിശോധിക്കാൻ ഫ്‌ളാറ്റിലെത്തിയ സബ് കളക്ടറോട് താമസക്കാർ 15 ദിവസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാറിനെ അറിയിക്കാമെന്ന് പറഞ്ഞ ശേഷം അദ്ദേഹം മടങ്ങി.
അതിനിടെ പുനഃസ്ഥാപിച്ച വൈദ്യുതി, വെള്ളം കണക്ഷനുകൾ നാളെ വിച്ഛേദിക്കുമെന്ന് അറിയിക്കാനെത്തിയ നഗരസഭാ സെക്രട്ടറി ആരിഫ് ഖാനെതിരെ താമസക്കാരുടെ പ്രതിഷേധം അരങ്ങേറി. വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് താമസക്കാർ അറിയിച്ചു.
അതേസമയം, ഫ്‌ളാറ്റ് പൊളിക്കുമ്പോൾ പരിസരത്തെ വീടുകൾ തകരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here