ഇന്ത്യൻ റെയിൽവേയിലെ ആദ്യ സ്വകാര്യ ട്രെയിൻ ‘തേജസ്’ ഇന്ന് മുതല്‍

ഇന്ത്യൻ റെയിൽവേയിൽ ആദ്യ സ്വകാര്യ ട്രെയിൻ വെള്ളിയാഴ്ച മുതൽ ഓടിത്തുടങ്ങും. ഡൽഹിമുതൽ ലഖ്നൗ വരെ സർവീസ് നടത്തുന്ന തേജസ് ട്രെയിനാണ് സ്വകാര്യവൽക്കരണത്തിന് തുടക്കം കുറിച്ച് സർവീസ് ആരംഭിക്കുന്നത്. റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ വെള്ളിയാഴ്ച ട്രേഡ് യൂണിയനുകൾ കരിദിനം പ്രഖ്യാപിച്ചിരിക്കെ ആണ് ആദ്യ ട്രെയിൻ കൂകിയെത്തുന്നത്.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ സുപ്രധാന ദിനമാകും ഒക്ടോബർ 4. ആദ്യ സ്വകാര്യ സംരംഭകർ നിയന്ത്രിക്കുന്ന ട്രെയിൻ ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് ഇന്ന് സർവീസ് ആരംഭിക്കും. കാലത്തിനും സാങ്കേതികതക്കും അനുയോജ്യമായ സൗകര്യങ്ങളാണ് ട്രെയിനിലെ പ്രധാന വാഗ്ദാനം.
ശനിയാഴ്ചമുതൽ പ്രതിദിന സർവീസും തേജസ് ആരംഭിക്കും. ലഖ്‌നൗ – ഡൽഹിക്ക് പിന്നാലെ ബോംബെ-അഹമ്മദാബാദ് റൂട്ടിലും തേജസ് ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. റൂട്ടിലെ 150 ട്രെയിനുകളുടെ പ്രവർത്തന നിയന്ത്രണവും ഈ വർഷം തന്നെ സ്വകാര്യ ഏജൻസികൾക്ക് നൽകാനാണ് തിരുമാനം. ഇതിൽ ദക്ഷിണ റെയിൽവേയുടെ കീഴിൽ നാല് റൂട്ടുകളാണ് ഉള്ളത്. ചെന്നൈ-ബംഗളൂരു, ചെന്നൈ-കോയമ്പത്തൂർ, ചെന്നൈ-മധുര, തിരുവനന്തപുരം-എറണാകുളം.
ഈ റൂട്ടുകളിലേക്ക് ഇതിനകം സ്വകാര്യ ഏജൻസികളിൽനിന്ന് ടെൻഡർ ക്ഷണിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. തത്കാൽ നിരക്കിനെക്കാൾ 25 ശതമാനം അധികമാണ് സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്. മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന ഇളവ് ഉൾപ്പെടെ യാത്രാസൗജന്യങ്ങൾ ഒന്നും ലഭിക്കില്ല. സമയ കൃത്യത, ഇൻഷുറൻസ്, ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം തുടങ്ങിയവയാണ് സ്വകാര്യ സർവീസുകളുടെ വാഗ്ദാനങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here