കൂടത്തായി ദുരൂഹമരണം: നിർണായക സാഹചര്യ തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കൂടത്തായി ദുരൂഹമരണം കേസിൽ അന്വേഷണത്തിന് നിർണായകമായ സാഹചര്യതെളിവുകൾ ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ട്വന്റി ഫോറിനോട്. നിലവിൽ അന്വേഷണം എത്തിനിൽക്കുന്നവരുടെ സാന്നിധ്യം മരണ സമയങ്ങളിൽ ഉണ്ടായിരുന്നു. കൂടാതെ ഒസ്യത്ത് മാറ്റിയതും കേസന്വേഷണത്തിൽ നിർണായകമായതായി വടകര റൂറൽ എസ് പി ട്വന്റിഫോറിനോട് വ്യക്തമാക്കി.
കൂടത്തായിയിൽ ഉദ്യോഗസ്ഥ ദമ്പതികൾ ഉൾപ്പെടെ ആറ് പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. ആറ് പേരേയും ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. ഇത് സ്ഥിരീകരിക്കേണ്ട തെളിവുകളാണ് ലഭിക്കേണ്ടത്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകൻ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകൾ അൽഫോൺസ( 2), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടർന്ന് 2016ൽ സിലിയും മരിച്ചു. റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മരിച്ച റോയിയുടെ മൃതദേഹം ആറ് വർഷം മുമ്പ് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വിഷം അകത്തു ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here