ഒറ്റക്കാലിൽ വിധിയെ തോൽപിച്ചവൻ; ആഫ്രിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി കീഴടക്കാൻ ആലുവ സ്വദേശി നീരജ്
ഒരിക്കൽ എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്ത് നിന്ന് പെരുതി കയറി വന്നതാണ് ആലുവ സ്വദേശിയായ നീരജ് ജോർജ് ബേബി. എട്ടാം വയസിൽ അർബുദം ബാധിച്ച് ഇടതുകാൽ മുട്ടിന് മുകളിൽവച്ച് മുറിച്ചു മാറ്റിയതോടെയാണ് നീരജിന്റെ ജീവിതം ദിശമാറി ചലിച്ചു തുടങ്ങിയത്. നടക്കില്ല എന്ന് കരുതിയ പല കാര്യങ്ങളും തന്റെ നിശ്ചയദാർഡ്യംകൊണ്ട് നീരജ് നേടി. ഇപ്പോഴിതാ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ‘കിളിമഞ്ജാരോ’ കൊടുമുടി കീഴടക്കാൻ പുറപ്പെടുകയാണ് നീരജ്. 19,341 അടി ഉയരമുള്ള കൊടുമുടി ഏഴ് ദിവസംകൊണ്ട് കീഴടക്കാനാണ് നീരജ് ഉദ്ദേശിക്കുന്നത്. ഒറ്റക്കാലിൽ സാധാരണ ക്രച്ചസിന്റെ സഹായത്തോടെയാണ് കൊടുമുടി കയറുന്നതെന്ന് നീരജ് പറയുന്നു.
കൊച്ചിയിൽ നിന്ന് ഏഴാം തീയതിയാണ് നീരജ് പുറപ്പെടുന്നത്. ദോഹ വഴി ആഫ്രിക്കയിലെത്തുന്ന നീരജ് തന്റെ ദൗത്യം പൂർത്തീകരിച്ച് 21 ന് തിരിച്ചെത്തും. ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള പരിശീലന യാത്രയാണിതെന്ന് നീരജ് പറയുന്നു. വിജയിച്ചാൽ ഗിന്നസ് ലക്ഷ്യവുമായി ചുരുങ്ങിയ സമയംകൊണ്ട് ക്രച്ചസിൽ ‘കിളിമഞ്ജാരോ’ കീഴടക്കുമെന്നും നീരജ് വ്യക്തമാക്കി.
ആലുവ സ്വദേശിയായ റിട്ട. കോളേജ് അധ്യാപകൻ സി എം ബേബിയുടേയും ഡോ. ഷൈല പാപ്പുവിന്റേയും മകനാണ് നീരജ്. ബയോ ടെക്‌നോളജി ബിദുദാനന്തര ബിരുദധാരിയായ നീരജ്, ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ അസിസ്റ്റന്റായി ജോലി നോക്കുകയാണ്. 2015 ൽ പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻ ഷിപ്പിൻ നീരജ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് ഓപ്പൺ പാരാ ബാഡ്മിന്റൺ ടൂർണമെന്റിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്. സ്‌കൂബാ ഡൈവിംഗ്, റോക്ക് ക്ലൈമ്പിംഗ്, ട്രക്കിംഗ് ഉൾപ്പെടെയുള്ളവയും നീരജിന് പ്രിയപ്പെട്ടവയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here