അനർഹർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചാൽ കർശന നടപടിയെടുക്കുമെന്ന് സർക്കാർ

അനർഹർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചാൽ കർശന നടപടിയെന്ന് സംസ്ഥാന സർക്കാർ. സർക്കാരിനുണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും.
അനർഹരായ നിരവധി പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നുവെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ നിർദേശം. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ പങ്കാളിത്തം നൽകുമ്പോൾ അനർഹരായവർക്ക് പെൻഷൻ അനുവദിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉത്തരവാദിയാക്കുമെന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
വലിയ നഷ്ടമാണ് അനർഹർക്ക് പെൻഷൻ നൽകുന്നതിലൂടെ സർക്കാരിനുണ്ടാകുന്നത്. ഇതോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ പങ്കാളിത്തം അനുവദിക്കാനും സർക്കാർ തീരുമാനിച്ചു. ഇനി മുതൽ പുതിയതായി പെൻഷൻ അനുവദിച്ചവരുടേയും നിരസിച്ചവരുടേയും പട്ടിക ഗ്രാമസഭയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങണം. ആക്ഷേപമുണ്ടെങ്കിൽ പുനപരിശോധന നടത്തിയശേഷം അർഹനാണെങ്കിൽ പെൻഷൻ പുനസ്ഥാപിക്കണം. അനർഹനാണെങ്കിൽ അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക ആ വ്യക്തിയുടെ ഈടാക്കി സർക്കാരിലേക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾ തിരിച്ചടയ്ക്കണം.
ഗുണഭോക്താക്കളുടെ വിവരങ്ങളിലെ തെറ്റ് തിരുത്താനുള്ള അധികാരം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും. ഗുണഭോക്താവ് മരണപ്പെട്ടാൽ അതറിയുന്ന അവസരത്തിൽ തന്നെ പെൻഷൻ റദ്ദാക്കണമെന്നും നിർദേശത്തിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here