‘101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത അരിവാളുണ്ടാക്കും’; സംസ്ഥാന സർക്കാരിനെതിരെ ഒളിയമ്പെയ്ത് ജേക്കബ് തോമസ്
സംസ്ഥാന സർക്കാരിനെതിരെ ഒളിയമ്പെയ്ത് ജേക്കബ് തോമസ്. അരിവാളിനും ചുറ്റികയ്ക്കും കോടാലിക്കും കേരളത്തിൽ ആവശ്യക്കാരുണ്ടെന്നും, 101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത അരിവാളുണ്ടാക്കുമെന്നും ജേക്കബ് തോമസ് ഷൊർണൂരിൽ പറഞ്ഞു. മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നര വർഷക്കാലത്തിലേറെ നീണ്ട സസ്‌പെൻഷനിലൊടുവിൽ നിയമപോരാട്ടങ്ങളിലൂടെയാണ് ജേക്കബ് തോമസ് സർവീസിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടർന്ന് ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇന്ന് ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിന്റെ എംഡിയായി അദ്ദേഹം ചുമതലയേറ്റു. സർക്കാരിനെ പരോക്ഷമായി പരിഹസിച്ചു കൊണ്ടായിരുന്നു ജേക്കബ് തോമസിന്റെ ആദ്യ പ്രതികരണം.
തെങ്ങിൽ കയറുന്നവന്റെയും ചീഫ് സെക്രട്ടറിയുടെയും ജോലിപോലെ തനിക്ക് കിട്ടിയ തസ്തികയും മഹത്തരമാണെന്നും ജേക്കബ് അദ്ദേഹം പറഞ്ഞു. ഓഖി നാശം വിതച്ചപ്പോൾ സർക്കാരിനെ വിമർശിച്ച് സസ്‌പെൻഷനനിലായ ജേക്കബ് തോമസ്, പിന്നീട് അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന്റെ പേരിൽ വീണ്ടും സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. 2017 മുതൽ ഒന്നരവർഷം നീണ്ട സസ്പെൻഷൻ കാലയളവിൽ വിജിലൻസ്,ക്രൈംബ്രാഞ്ച് കേസുകളും ജേക്കബ് തോമസിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here