ജമ്മുകശ്മീരിൽ മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിക്കാനൊരുങ്ങി ഭരണകൂടം

ജമ്മുകശ്മീരിലെ എല്ലാ ജില്ലകളിലും മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. ആദ്യഘട്ടമായി തിങ്കളാഴ്ച്ച മുതൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൺസാൽ വ്യക്തമാക്കി.
അതേസമയം, ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് ജമ്മു കശ്മീർ ഭരണക്കൂടം പത്രപരസ്യം നൽകി. ജമ്മു മേഖലയിലെ അഞ്ചു ജില്ലകളിൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ നേരത്തെ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരുന്നില്ല. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ജമ്മു കശ്മീരിലെ മുഴുവൻ ജില്ലകളിലും പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച്ച ഉച്ച മുതൽ സിമ്മുകൾ പ്രവർത്തനക്ഷമമമാകുമെന്ന് ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൺസാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അനുച്ഛേദം 370 എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടിക്ക് പിന്നാലെയാണ് ജമ്മുകശ്മീരിലെ വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും നിരോധിച്ചത്. പിന്നീട് ലാൻഡ് ഫോൺ സംവിധാനം മാത്രം ജനങ്ങൾക്ക് തുറന്നു കൊടുത്തിരുന്നു. അതേസമയം, ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണമെന്നഭ്യർത്ഥിച്ചു കൊണ്ടുള്ള പത്രപരസ്യം കശ്മീർ ഭരണകൂടം ഇറക്കി.
കടകൾ അടച്ചിടുന്നതും പൊതുഗതാഗതം തടസപ്പെടുത്തുന്നതും ആർക്കാണ് പ്രയോജനം ചെയ്യുക, ഭീകരരുടെ ഭീഷണികൾ ഇനിയും വച്ചു പൊറുപ്പിക്കണോ,തുടങ്ങിയ ചോദ്യങ്ങൾ പത്രപരസ്യത്തിൽ ഉന്നയിച്ചിട്ടുണ്ട്. എല്ലാ നടപടികളും കശ്മീരിന്റെയും കശ്മീരികളുടെയും വികസനത്തിനാണെന്ന് മുഴുപേജ് പരസ്യത്തിൽ ജമ്മുകശ്മീർ ഭരണകൂടം അവകാശപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here