കൂടത്തായി: കൊല്ലപ്പെട്ടവരുടെ കല്ലറ തുറക്കാതിരിക്കാൻ ജോളി തന്നെ സമീപിച്ചിട്ടില്ലെന്ന് പള്ളി വികാരി

കൊല്ലപ്പെട്ടവരുടെ കല്ലറ തുറക്കാതിരിക്കാൻ ജോളി തന്നെ സമീപിച്ചിട്ടില്ലെന്ന് കൂടത്തായി പള്ളി വികാരി ഫാദർ ജോസഫ് ഇടപ്പാടി. താൻ ഒരു സ്വാധീനത്തിനും വഴങ്ങിയിട്ടില്ല. നിയമപരമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും ജോസഫ് ഇടപ്പാടി പറഞ്ഞു.
മുൻ ഭർത്താവിനെ ഉൾപ്പെടെ അടക്കം ചെയ്ത കല്ലറ തുറക്കാൻ ജോളി തടസം നിന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനായി പള്ളി വികാരിയെ ജോളി സമീപിച്ചിരുന്നുവെന്നും കല്ലറ തുറന്നാൽ ദോഷം സംഭവിക്കുമെന്ന് പറഞ്ഞാണ് ജോളി ഇതിന് തടസം നിന്നതെന്നുമായിരുന്നു വിവരം. ഇതിനെ തള്ളിയാണ് പള്ളി വികാരി ഫാദർ ജോസഫ് ഇടപ്പാടി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, കൂടത്തായി കൂട്ടക്കൊലക്കേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. ജോളിയെയും മാത്യുവിനെയും പ്രജുകുമാറിനെയും ഇതുവരെ വെവ്വേറെയാണ് ചോദ്യം ചെയ്തത്. ഇവരെ ഒന്നിച്ച് ചോദ്യം ചെയ്യുന്ന കാര്യം പൊലീസിന്റെ പരിഗണനയിലുണ്ട്. അമേരിക്കയിൽ നിന്ന് ഇന്ന് നാട്ടിലെത്തുന്ന റോയിയുടെ സഹോദരൻ റോജോയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. എസ്പി സൈമണിന്റെ നേതൃത്വത്തിൽ ഇതുവരെ നടത്തിയ ചോദ്യം ചെയ്യലിലെ വിവരങ്ങൾ അവലോകനം ചെയ്ത് തെളിവ് ശേഖരണത്തിനായി ഡിവൈഎസ്പിമാർക്ക് കൈമാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here