മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; റഫാലും ദേശീയതയും ചര്‍ച്ചാവിഷയം

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. റഫാലാണ് കോണ്‍ഗ്രസ് പ്രചാരണ വിഷയമായി ഉയര്‍ത്തിക്കാണിക്കുന്നത്. അതേസമയം ദേശീയതയാണ് ബിജെപി ദേശിയ നേതൃത്വം ആയുധമാക്കുന്നത്.
നിശ്ചയിച്ചതിനെക്കാള്‍ കൂടുതല്‍ റാലികളില്‍ നരേന്ദ്രമോദിയെയും രാഹുല്‍ ഗാന്ധിയെയും പങ്കെടുപ്പിക്കാനാണ് ഇരു പാര്‍ട്ടി നേതൃത്വങ്ങളും ആലോചിക്കുന്നത്.
വിദേശത്തുനിന്ന് തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി പ്രചാരണ വേദികളില്‍ ശക്തമായ സാനിധ്യമാണ്. പാപഭാരം വെട്ടയാടുന്ന ബിജെപി റഫാല്‍ അഴിമതിയെ ന്യായികരിക്കാന്‍ ജനങ്ങള്‍ക്ക് മുന്നില്‍ അപ്രസക്ത അജണ്ടകള്‍ സൃഷ്ടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.മുംബൈയിലെ ചണ്ഡീവലി മണ്ഡലത്തില്‍ നടന്ന പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അമിത്ഷായും രജ്‌നാഥ് സിംഗും ഉള്‍പ്പെട്ട മൂവര്‍ സംഘം കാശ്മീര്‍ പ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചയാക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തിരുമാനം പിന്‍വലിയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിയ്ക്കുമോ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളി.
കശ്മീര്‍ വിഷയത്തില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ് കോണ്‍ഗ്രസും എന്‍സിപിയും എന്ന് അദ്ദേഹം ആരോപിച്ചു. ഇന്നു മുതല്‍ പ്രധാന നേതാക്കള്‍ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും പ്രചാരണ റാലികളില്‍ കൂടുതല്‍ സജീവമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here