മൻമോഹൻ സിംഗിന്റെ സാമ്പത്തിക മാതൃക പിന്തുടരാൻ കേന്ദ്രത്തോട് നിർമ്മല സീതാരാമന്റെ ഭർത്താവ്

കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നിർമ്മല സീതാരാമൻ്റെ ഭർത്താവ്. ഇന്ത്യൻ സാമ്പത്തിക രംഗത്തിനുണ്ടായ തകർച്ചയുടെ പശ്ചാത്തലത്തിലാണ് നിർമ്മലയുടെ ഭർത്താവ് പറക്കാല പ്രഭാകരന്‍ കേന്ദ്രത്തെ വിമർശിച്ച് രംഗത്തെത്തിയത്. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗിൻ്റെയും പിവി നരസിംഹറാവുവിൻ്റെയും സാമ്പത്തിക മാതൃക പിന്തുടരണമെന്ന് അദ്ദേഹം കേന്ദ്രത്തോട് നിർദ്ദേശിക്കുകയും ചെയ്തു. ദ് ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
കേന്ദ്രം തുടർന്നു വരുന്നത് നിഷേധാത്മക നിലപാടാണെന്നാണ് പ്രഭാകരൻ കുറ്റപ്പെടുത്തിയത്. നെഹ്റുവിൻ്റെ സോഷ്യലിസ്റ്റ് ആശയത്തെ കുറ്റപ്പെടുത്തുന്നതിനു പകരം രാജ്യത്ത് ഉദാരവത്കരണത്തിന് വഴി തെളിച്ച നരസിംഹ റാവു-മന്‍മോഹന്‍ സിംഗ് സാമ്പത്തിക മാതൃക ബിജെപി പിന്തുടരണമെന്ന് അദ്ദേഹം ലേഖനത്തിൽ എഴുതി.
നെഹ്റുവിൻ്റെ സോഷ്യലിസത്തെ വിമർശിക്കുക മാത്രമാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ കൈകാര്യം ചെയ്യാൻ സർക്കാരിനായില്ലെന്നും ‘എ ലോഡ്‌സ്റ്റാര്‍ ടു സ്റ്റിര്‍ ദ എക്കണോമി’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലൂടെ അദ്ദേഹം കുറ്റപ്പെടുത്തുന്നു. സാമ്പത്തിക നയങ്ങളുടെ വിഷയത്തിൽ കൃത്യമായ ഒരു നിലപാട് ഇതുവരെ ബിജെപി സ്വീകരിച്ചിട്ടില്ല. റാവു-സിംഗ് സാമ്പത്തിക മാതൃക പിൻപറ്റിയാൽ നിലവിൽ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here