പാലാരിവട്ടം മേല്‍പാലം അഴിമതി കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു
പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ അന്വേഷണ സംഘത്തെ വിജിലന്‍സ് വിപുലീകരിച്ചു. രണ്ട് ഡിവൈഎസ്പിമാരേയും രണ്ട് സിഐരേയും ഉള്‍പ്പെടുത്തിയാണ് സംഘത്തെ വിപുലപ്പെടുത്തിയത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റില്‍ നിന്നുള്ള ഡിവൈഎസ്പി ശ്യാംകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനാകും. നിലവിലെ അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി അശോക് കുമാര്‍ സംഘത്തില്‍ തുടരും.
വിജിലന്‍സ് കോട്ടയം എസ്പി വിനോദ് കുമാറിനാണ് മേല്‍നോട്ട ചുമതല. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തെങ്കിലും കേസില്‍ രാഷ്ട്രീയ നേതൃത്വത്തെ കുടുക്കാനുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന് ടി.ഒ. സൂരജ് മൊഴി നല്‍കിയിരുന്നു.
പ്രതികള്‍ കൈകൂലി തുക ഉപയോഗിച്ച് നടത്തിയ ഇടപാടുകളും രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകളും കണ്ടെത്തണം. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. അതേ സമയം പ്രതികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ എഎസ്‌ഐയെ നീക്കിയതും അന്വേഷണ സംഘം വിപുലീകരിച്ചതും തമ്മില്‍ ബന്ധമില്ലെന്നും വിജിലന്‍സ് ഉന്നത നേതൃത്വം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here