ജമ്മു- കശ്മീരിൽ മുൻമുഖ്യമന്ത്രിമാരെ തടങ്കലിലാക്കിയത് പൊതുസുരക്ഷാ നിയമം ചുമത്തി: അമിത് ഷാ
കശ്മീരിലെ മുൻമുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്തിയെയും വീട്ടുതടങ്കലിലാക്കിയത് പൊതുസുരക്ഷാ നിയമം ചുമത്തിയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അമിത് ഷാ. മുൻകരുതലെന്ന നിലയിലാണ് രണ്ട് പേരെയും തടങ്കലിലാക്കിയത്. അയോധ്യ വിധി രാജ്യം സ്വീകരിക്കുമെന്നാണ് കരുതുന്നത്. ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ ഡിസംബറോടെ ചുമതലയേൽക്കുമെന്നും ഇംഗ്ലീഷ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.
ജമ്മു- കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് വ്യക്തമാക്കിയ അമിത് ഷാ, ഒരിടത്ത് പോലും കർഫ്യു നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി. ആറ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് നിരോധനാജ്ഞയുള്ളത്. ഫാറൂഖ് അബ്ദുള്ള സ്വന്തം വീട്ടിലാണ് കഴിയുന്നതെന്നും അമിത് ഷാ പറഞ്ഞു.
സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ ധനമന്ത്രി നിർമലാ സീതാരാമൻ നടത്തുന്ന പ്രവർത്തനങ്ങളെയും അമിത് ഷാ എടുത്തുപറഞ്ഞു. സാമ്പത്തികമാന്ദ്യം താൽക്കാലിക പ്രതിഭാസം മാത്രമാണ്. സാമ്പത്തിക മാന്ദ്യത്തെ ധനമന്ത്രിയുടെ ഭർത്താവ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഈ വർഷം അവസാനത്തോടെ സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നും സംഘടനാ വിഷയത്തിൽ കോൺഗ്രസിനെ പോലെ ബിജെപി ഒളിച്ചോടില്ലെന്നും അമിത് ഷാ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here