മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് ഉടമ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി

മരടിൽ തീരദേശ നിയമം ലംഘിച്ചു നിർമിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി.
വിധിയിൽ തെറ്റില്ല. അതിനാൽ പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഗോൾഡൻ കായലോരം അപ്പാർട്ട്‌മെന്റിലെ വിജയ ശങ്കറാണ് ഹർജി സമർപ്പിച്ചത്. മരടിലെ ഒട്ടേറെ നിയമലംഘനങ്ങൾക്ക് നേരെ കണ്ണടച്ച വിദഗ്ധ സമിതി, ചില ഫ്‌ളാറ്റ് സമുച്ചയങ്ങൾക്കെതിരെ മാത്രം നിലപാടെടുത്തുവെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
അതേസമയം, മരടിൽ ഫഌറ്റ് പൊളിക്കൽ നടപടിക്ക് വിജയ് സ്റ്റീൽ കമ്പനി തുടക്കമിട്ടു. ആൽഫാ സെറീൽ ഫഌറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തി. അതേസമയം കമ്പനികളുടെ നടപടി നഗരസഭ അറിഞ്ഞില്ലെന്ന് ചെയർപേഴ്‌സൺ 24 നോട് പറഞ്ഞു. പൊളിക്കുന്നതിന് മുന്നോടിയായുള്ള പഠനത്തിനാണ് തൊഴിലാളികൾ എത്തിയതെന്നാണ് നഗരസഭ സെക്രട്ടറിയുടെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here