ഉപതെരഞ്ഞെടുപ്പ് ചൂടിൽ മുന്നണികൾ; പരസ്യപ്രചരണം നാളെ അവസാനിക്കും

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്കുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ.
അഞ്ചിൽ നാലും യുഡിഎഫ് ജയിച്ച മണ്ഡലങ്ങൾ. രണ്ടിടങ്ങളിൽ രണ്ടാം സ്ഥാനക്കാരായത് ബിജെപി. പാലായിലെ വിജയക്കൊടി അഞ്ചിടങ്ങളിലും ഉയരുമെന്ന
പ്രതീക്ഷയിലാണ് ഇടത് മുന്നണി. പരസ്യ പ്രചരണം അവസാനിക്കുമ്പോൾ അഞ്ചിടത്തും പോരാട്ടം പൊടിപൊടിക്കുകയാണ്. പാലായിലെ അട്ടിമറി ജയമാണ് ഇടത് മുന്നണിയുടെ പ്രതീക്ഷക്കടിസ്ഥാനം. വിവാദ വിഷയങ്ങളിൽ തൊടാതെയാണ് ഇടത് പ്രചരണം.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയ തരംഗം സംസ്ഥാനത്ത് തുടരുന്നെന്നാണ് യുഡിഎഫ് കണക്കു കൂട്ടൽ. ശബരിമല മുതൽ മാർക്ക് ദാനം വരെ യുഡിഎഫ് പ്രചരണ വിഷയമാക്കി. എൻഎസ്എസിന്റെ പരസ്യ പിന്തുണയും ഇത്തവണ യുഡിഎഫിനുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ശതമാനത്തിലുണ്ടായ വൻ വർധനവാണ് ബിജെപിയുടെ പിൻബലം. വട്ടിയൂർക്കാവും കോന്നിയും മഞ്ചേശ്വരവും ബിജെപി പ്രതീക്ഷ പുലർത്തുന്നു. ശബരിമല സജീവ വിഷയമല്ലെന്നതാണ് ഏക ദൗർബല്യം. കലാശക്കൊട്ടിലേക്കടുക്കവേ ആവനാഴിയിലെ അവസാന അമ്പും പുറത്തെടുക്കുകയാണ് മുന്നണികൾ. പതിവിൽ കവിഞ്ഞ വീറും വാശിയുമാണ് ഉപതെരഞ്ഞെടുപ്പുകൾക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here