ഉപതെരഞ്ഞെടുപ്പ്; ഏറ്റവും കൂടുതൽ പോളിംഗ് അരൂരിലും കുറവ് എറണാകുളത്തും

അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് അരൂരിലും കുറവ് എറണാകുളത്തും. കഴിഞ്ഞ 2 തെരഞ്ഞെടുപ്പുകളിലെ പോളിംഗ് ശതമാനത്തോളം ഇത്തവണ ഒരിടത്തും എത്തിയില്ല. തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യാഴാഴ്ച പുറത്ത് വരും.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ സെമി ഫൈനൽ എന്നു വിശേഷിപ്പിക്കുന്ന അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് ശതമാനം മറികടക്കാനായില്ല. ശതമാന ക്കണക്കിൽ നേരിയ വ്യത്യാസം വന്നേക്കാമെങ്കിലും ഉയർന്ന പോളിംഗ് ശതമാനം അരൂരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 80.47ശതമാനമാണ് പോളിംഗ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ 83.67 ശതമാനവും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 85.43 ശതമാനവും ആയിരുന്നു പോളിംഗ് ശതാമാനം. ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് പോളിംഗ് ശതമാനം 75.55 ആണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 75.88 ഉം 2016ൽ 76.19 ശതമാനവുമായിരുന്നു പോളിംഗ്.
കോന്നിയിൽ 70.07 ആണ് പോളിംഗ് ശതമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 74.24 ഉം 2016ൽ 73.19 ശതമാനവുമായിരുന്നു പോളിംഗ്. ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂർക്കാവിൽ 62.66 ശതമാനം പേർ വോട്ടു ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 69.34 ഉം 2016ൽ 69.83 ശതമാനവുമായിരുന്നു പോളിംഗ് .
ഇത്തവണ ഏറ്റവും കുറഞ്ഞ പോളിംഗ് എറണാകുളത്താണ്. കനത്ത മഴ ഇവിടെ പോളിംഗിനെ ബാധിച്ചു എന്നാണ് വിലയിരുത്തൽ. 57.86 ശതമാനം മാത്രമാണ് പോളിംഗ്. 73.29 ശതമാനമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ പോളിംഗ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 71.6 ശതമാനം പേർ വോട്ടു രേഖപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here