മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് ഉടൻ നഷ്ടപരിഹാരം; ആറുകോടി 98 ലക്ഷം രൂപയാണ് ഫ്‌ളാറ്റ് ഉടമകൾക്കായി അനുവദിച്ചത്

മരടിലെ 38 ഫ്‌ളാറ്റ് ഉടമകൾക്ക് സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു. ആറ് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയാണ് ഫ്‌ളാറ്റ് ഉടമകൾക്കായി അനുവദിച്ചത്. ഉടമകളുടെ അക്കൗണ്ടിൽ ഉടൻ പണം നിക്ഷേപിക്കും. 107 പേർക്കു നഷ്ടപരിഹാരം നൽകാനാണു ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി ശുപാർശ ചെയ്തത്. 86 ഫ്‌ളാറ്റ് ഉടമകൾ ഇതുവരെ നഷ്ടപരിഹാരത്തിന് സമീപിച്ചില്ലെന്ന് കമ്മിറ്റി അറിയിച്ചു.
38 ഫ്‌ളാറ്റ് ഉടമകൾക്കാണ് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി ശുപാർശ ചെയ്തത് പ്രകാരം നഷ്ടപരിഹാര തുക അനുവദിച്ചത്. ആറുകോടി 98 ലക്ഷം രൂപ ഫ്‌ളാറ്റ് ഉടമകളുടെ അക്കൗണ്ടിൽ ഉടൻ നിക്ഷേപിക്കും. 107 പേർക്ക് നഷ്ടപരിഹാരം നൽകാനാണ് ജസ്റ്റിസ് കെ ബാലകൃഷ്ണൻ
നായർ കമ്മിറ്റി ശുപാർശ ചെയ്തത്. ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്കും തുക അനുവദിക്കും. 325 ഫ്‌ളാറ്റുകളിൽ 239 അപേക്ഷകളാണ് ഇതുവരെ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. 86 ഫ്‌ളാറ്റ് ഉടമകൾ ഇതുവരെ നഷ്ടപരിഹാരത്തിന് സമീപിച്ചില്ലെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് ഉടമകൾക്ക് 25 നകം നഷ്ടപരിഹാരം നൽകാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു.
അതേസമയം, മരടിൽ നിയമം ലംഘിച്ച് ഫ്‌ളാറ്റുകൾ നിർമിച്ച കേസിൽ മുൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളോട് നേരിട്ട് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. 2006ൽ മരട് പഞ്ചായത്ത് അംഗങ്ങളായിരുന്ന പികെ രാജു, എം ഭാസ്‌കരൻ എന്നിവരോടാണ് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്. മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് നിയമം ലംഘിച്ചുള്ള നിർമാണ അനുമതികൾ നൽകിയതെന്നാണ് കേസിൽ അറസ്റ്റിലുള്ള മുൻ മരട് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് നൽകിയ മൊഴി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here