‘മതനിരപേക്ഷ നിലപാടിന് ലഭിച്ച അംഗീകാരം’: കാനം രാജേന്ദ്രൻ
കോന്നിയിലേയും വട്ടിയൂർക്കാവിലേയും വിജയം മതനിരപേക്ഷ നിലപാടിന് ലഭിച്ച അംഗീകാരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജാതി, മതം, സമുദായം എന്നിവ പറഞ്ഞ് എതിരാളികൾ വോട്ടു പിടിച്ചു. ജാതി മത സംഘടനകൾക്ക് ജനാധിപത്യത്തെ ഹൈജാക് ചെയ്യാൻ കഴിയില്ലെന്ന് തെളിഞ്ഞുവെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ ഇടത് പക്ഷത്തിന് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. രാഷ്ട്രീയത്തിലേക്കുള്ള ജാതിമത ശക്തികളുടെ കടന്നു കയറ്റം ജനം എതിർക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ആർഎസ്എസിന് കേരളത്തിൽ സ്ഥാനമില്ലെന്ന് ഇതോടെ വ്യക്തമായെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
വട്ടിയൂർക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവിയുടെ ദിശാസൂചികയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ജാതിമത സങ്കുചിത ശക്തികൾക്ക് കേരളത്തിൽ വേരോട്ടമില്ലെന്ന് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിൽ വരുമ്പോൾ 91 എംഎൽഎമാരായിരുന്നത് 93 ആയെന്നും 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ എൽഡിഎഫിന്റെ ജനകീയ അടിത്തറയും ജനപിന്തുണയും വർധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here