ഉപതെരഞ്ഞെടുപ്പിൽ ബിജെപി അമ്പേ തകർന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് കുമ്മനം രാജശേഖരൻ

ഉപതെരഞ്ഞെടുപ്പിൽ ബിജെപി അമ്പേ തകർന്നുവെന്ന മാധ്യമങ്ങളുടേയും ഇടത് -വലത്
നേതാക്കളുടേയും പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. നഷ്ടപ്പെട്ട വോട്ടുകളുടെ എണ്ണമാണ് ജനപിന്തുണ കുറഞ്ഞതിന് അടിസ്ഥാനമാക്കുന്നതതെങ്കിൽ ബിജെപി ആണ് ഭേദം. ഉപതെരഞ്ഞെടുപ്പു നടന്ന അഞ്ച് മണ്ഡലങ്ങളിൽ 2016 ൽ എൻഡിഎക്ക് കിട്ടിയ വോട്ടിൽ ഇത്തവണ കുറഞ്ഞത് 5,462 വോട്ടുകൾ മാത്രമാണ്. അതേസമയം, യുഡിഎഫിന് 27,947 വോട്ടിന്റെ കുറവാണുണ്ടായത്. ഇടതു മുന്നണിക്ക് 7,068 വോട്ടും കുറഞ്ഞു. എല്ലാ മുന്നണികൾക്കും വോട്ടുകൾ കുറഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് വോട്ടുകൾ നഷ്ടപ്പെട്ട പാർട്ടിയാണ് തകർന്നത് എന്നു പറയുന്നതിൽ യുക്തിയില്ല എന്ന് കുമ്മനം പറഞ്ഞു.
ബിജെപിക്ക് വട്ടിയൂർക്കാവിൽ കുറവുണ്ടായ 16,247 വോട്ടിനേക്കാൾ കൂടുതൽ വോട്ടുകൾ ഇടതു വലത് സ്ഥാനാർത്ഥികൾക്ക് കുറഞ്ഞ മൂന്നു മണ്ഡലങ്ങളുണ്ട്. കോൺഗ്രസിന് എറണാകുളത്ത് 19,928 വോട്ടും കോന്നിയിൽ 28,645 വോട്ടുകളുമാണ് കുറഞ്ഞത്. ഇടത് മുന്നണിക്ക് അരൂരിൽ 17,443 വോട്ടും കുറഞ്ഞു. സാധാരണ ഉപതെരഞ്ഞെടുപ്പുകളോട് കാണിക്കുന്നതുപോലെ ഏതെങ്കിലും മുന്നണിയോട് ആവേശം ഇത്തവണ ഉണ്ടായില്ല എന്ന് മത്സരം ഫലം വ്യകതമാക്കുന്നു.
രണ്ടു സീറ്റിലെ വിജയം സർക്കാറിനുള്ള പിന്തുണയെന്ന് പറയുന്ന മുഖ്യമന്ത്രി, മൂന്നു സീറ്റിലെ തോൽവി സർക്കാറിനോടുള്ള എതിർപ്പാണെന്നും സമ്മതിക്കണം. തോറ്റു കഴിഞ്ഞപ്പോൾ ബിജെപി വോട്ടു മറിച്ചു എന്ന കെ മുരളീധന്റേയും ജി സുധാകരന്റേയും ആരോപണം ജനങ്ങളെ കളിയാക്കലാണ്. ആരു വോട്ടുമറിച്ചാലൂം തോൽക്കാത്തതരത്തിൽ 50 ശതമാനത്തിലധികം വോട്ടു നൽകി മുളീധരനെ ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. അരൂരിൽ സിപിഎം അവസാനം ജയിച്ചതും 50 ശതമാനത്തിലധികം വോട്ടു കിട്ടിയാണ്. ഈ വോട്ടുകൾ എവിടെ പോയി എന്നാണ് ഇരുനേതാക്കളും കണ്ടെത്തേണ്ടത്. ബിജെപിയുടെ രാഷ്ട്രീയ വോട്ടിൽ ഒരിടിവും വന്നിട്ടില്ല എന്നാണ് ഫലം വ്യക്തമാക്കുന്നതെന്നും കുമ്മനം പ്രസ്ഥാവനയിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here