പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞ് കരാറുകാരന് എട്ടേകാൽ കോടി രൂപ മുൻകൂറായി നൽകിയത് അന്വേഷിക്കണമെന്ന് വിജിലൻസ്
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയിൽ. മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ അനുമതി തേടിയെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. കരാറുകാരന് എട്ടേകാൽ കോടി രൂപ മുൻകൂറായി നൽകിയത് അന്വേഷിക്കാനാണ് നീക്കം.
മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി തേടിക്കൊണ്ട് വിജിലൻസ് സർക്കാരിന് കത്ത് നൽകിയതായി ഹൈക്കോടതിയിൽ അറിയിച്ചു. സത്യവാങ്മൂലം രൂപത്തിലാണ് വിജിലൻസ് പ്രത്യേക സംഘം ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്.
ഇന്ന് ഇതിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി. കരാറുകാരനായ ആർഡിഎസ് എംഡി സുമിത് ഗോയലിന് ചട്ടങ്ങൾ മറികടന്ന് മുൻകൂറായി നൽകിയെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കുറ്റം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here