ബംഗ്ലാദേശിനും സമ്മതം; ഇന്ത്യയിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് ഈഡൻ ഗാർഡൻസിൽ

ഇന്ത്യ ആദ്യമായി ഡേനൈറ്റ് ടെസ്റ്റ് കളിക്കാനൊരുങ്ങുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും സമ്മതം അറിയിച്ചതോടെയാണ് ചരിത്ര മുഹൂർത്തത്തിനു സാക്ഷിയാവാൻ കൊൽക്കത്ത ഈഡൻ ഗാർഡൻസ് ഒരുങ്ങുന്നത്.
നവംബർ 22ന് നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരമാണ് ഡേനൈറ്റ് ആയി നടത്തുക. ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് പുതിയ ഈ തീരുമാനത്തിനു മുൻകൈ എടുത്തത്. ഈ തീരുമാനം വിരാട് കോലി അംഗീകരിച്ചതോടെയാണ് ഡേനൈറ്റ് ടെസ്റ്റ് തീരുമാനിക്കപ്പെട്ടത്.
2015ൽ ഡേനൈറ്റ് ടെസ്റ്റ് തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ കളിക്കുന്നത്. മുൻപ് ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു ടെസ്റ്റ് രാത്രിയും പകലുമായി നടത്താമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നിർദ്ദേശിച്ചെങ്കിലും ബിസിസിഐയുടെ പിടിവാശി മൂലം നടക്കാതെ പോവുകയായിരുന്നു.
സാധാരണ ഡേനൈറ്റ് ടെസ്റ്റുകളിൽ നിന്നായി അല്പം നേരത്തെയാണ് ഈ കളി ആരംഭിക്കുക. 2.30നാണ് സാധാരണയായി ഡേനൈറ്റ് ടെസ്റ്റ് തുടങ്ങുക. എന്നാൽ ഇന്ത്യ-ബംഗ്ലദേശ് മത്സരം ഒരു മണിക്കൂർ മുൻപ് തന്നെ തുടങ്ങിയേക്കും. ഏറ്റവും വിലകുറഞ്ഞ ടിക്കറ്റിന് 50 രൂപയാക്കി കുറച്ച് സ്റ്റേഡിയത്തിലേക്ക് ആളെക്കൂട്ടാനും ഈഡൻ ഗാർഡൻസ് അധികൃതർ ശ്രമിക്കുന്നുണ്ട്. 100, 150 എന്നീ നിരക്കിലാണ് മറ്റു ടിക്കറ്റുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here