മാവോയിസ്റ്റ് കൊല; സത്യാവസ്ഥ ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷം നിയമസഭയിൽ
അട്ടപ്പാടിയിലെ മാവോയിസ്റ്റ് കൊലയുടെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രി തയാറാകണെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും നിയമസഭയിൽ. മജിസ്റ്റീരിയൽ അന്വേഷണത്തിൽ എല്ലാ ആക്ഷേപങ്ങളും പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരത്ത് പറഞ്ഞു. അതിനിടെ അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ചു ബിജെപി രംഗത്തെത്തി.
നിയമസഭയിൽ ശൂന്യവേളയുടെ തുടക്കത്തിലാണ് മാവോയിസ്റ്റ് കൊല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ഉന്നയിച്ചത്. സംഭവ സ്ഥലത്ത് പോയ പാലക്കാട് എംപി വികെ ശ്രീകണ്ഠനിൽ നിന്നും പ്രാദേശിക ജനപ്രതിനിധികളിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് വ്യാജ ഏറ്റുമുട്ടൽ തന്നെയാണെന്ന് ചെന്നിത്തല പറഞ്ഞു.
എന്നാൽ, സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷാവശ്യത്തോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. വ്യാജ ഏറ്റുമുട്ടലെന്ന ആക്ഷേപത്തിലടക്കം നിഷ്പക്ഷമായ അന്വേഷണമുണ്ടാകുമെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുന്നത് അപകടകരമാണെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. മാവോയിസ്റ്റുകളെ പ്രതിപക്ഷനേതാവ് നിയമസഭയിൽ മാവോയിസ്റ്റുകളെ മഹത്വവൽക്കരിച്ചത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. സിപിഐയും ഇടഞ്ഞതോടെ മാവോയിസ്റ്റുകളേ വെടിവെച്ചു കൊന്ന സംഭവത്തിൽ സിപിഐഎം കൂടുതൽ ഒറ്റപ്പെടുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here